കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ ഇതിനകം വിശദമായ അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിൽ, ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്നാണ് കമ്പനിയുടെ പ്രധാന വാദം. പണമിടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെന്നും, അതിനാൽ ഇ.ഡിക്ക് ഈ കേസിൽ ഇടപെടാൻ അധികാരമില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം.
സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുശേഷം സി.എം.ആർ.എൽ എം.ഡി ഉൾപ്പെടെയുള്ളവർക്ക് വീണ്ടും സമൻസ് അയക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ ഫയലിൽ സ്വീകരിക്കുന്നതോടെ, വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള ഇ.ഡിയുടെ തുടർനടപടികളിൽ എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ-നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Story Summary
CMRL has moved the Kerala High Court division bench challenging a single bench order that permitted the ED to continue its investigation into the ‘masappadi’ (monthly payment) case. The company argues that the ED’s parallel probe is illegal as the SFIO is already investigating the matter and no PMLA offenses are involved.

