ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു. വിവിധ ഇന്ത്യാ സഖ്യകക്ഷികളിലെ എംപിമാർ മകർ ദ്വാറിന് സമീപം ഒത്തുകൂടി, ‘അമിത് ഷാ സൻസദ് സേ ഗായബ് ക്യോം?’ (അമിത് ഷാ പാർലമെന്റിൽ നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷനായി) എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി (Opposition MPs Parliament protest). 2026-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ജൂലൈ 20-ന് ഡൽഹിയിൽ സംഘടിപ്പിച്ച ‘സംസദ് ചലോ’ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയെ തുടർന്നാണ് രാഷ്ട്രീയ വിവാദം ശക്തമായത്. കോക്രോച്ച് ജനത പാർട്ടിയുടെ ആഹ്വാനപ്രകാരമാണ് വിദ്യാർഥികൾ ജന്തർ മന്തറിൽ പ്രതിഷേധിച്ചത്.
വിദ്യാർഥികൾക്കെതിരായ നടപടിയിൽ കേന്ദ്ര സർക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന ആരോപണം ഉന്നയിച്ച ഖാർഗെ, അമിത് ഷായുടെ അനുമതിയോടെയാണോ നടപടി നടന്നതെന്നും അല്ലെങ്കിൽ അദ്ദേഹത്തിന്റെ അറിവില്ലാതെയാണോ സംഭവിച്ചതെന്നും ചോദിച്ചു. ഇരുസാഹചര്യങ്ങളിലും ആഭ്യന്തരമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഉത്തരവാദിത്തക്കുറവാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംഭവത്തിൽ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരമന്ത്രി സംഭവത്തിൽ ഉത്തരവാദിയാണോ അതോ തന്റെ ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടോ എന്ന ചോദ്യമാണ് രാഹുൽ ഉയർത്തിയത്. പൊലീസ് നടപടിയെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഉന്നയിച്ചും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. ഇതിനിടെ, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമനിർമാണം ശക്തമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 പാർലമെന്റ് പാസാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കർശന ശിക്ഷ, അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സ്, സമയബന്ധിത വിചാരണയ്ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്നിവയാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ.
Summary: Opposition MPs staged a protest at Parliament’s Makar Dwar, demanding accountability from Union Home Minister Amit Shah over the alleged police action against students protesting the NEET 2026 paper leak. The protest came as Parliament cleared the Public Examinations Amendment Bill, aimed at strengthening action against examination malpractices.


