സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി നഷ്ടപ്പെടുകയും മൂന്ന് ബിസിനസുകൾ പരാജയപ്പെടുകയും ചെയ്തിരുന്നുവെന്ന് നസിലി വെളിപ്പെടുത്തി. (Miza Nazili Success Story)
പുതിയ പോർഷെ കാർ സ്വന്തമാക്കുകയും അഞ്ച് ബിസിനസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന നസിലിയുടെ സ്ഥാപനങ്ങൾ ഈ വർഷം 1.5 കോടി സിംഗപ്പൂർ ഡോളറിലധികം വരുമാനം നേടുമെന്ന പ്രതീക്ഷയിലാണ്. രണ്ട് കെട്ടിടങ്ങളിലായി ആറ് നിലകളുള്ള ആസ്ഥാനവും അവർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ആളുകൾ കാണുന്ന വിജയത്തിന് പിന്നിൽ നിരവധി ത്യാഗങ്ങളും പരാജയങ്ങളും ഉണ്ടായിരുന്നുവെന്നാണ് നസിലി പറയുന്നത്.
ഒരു ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടിൽ 20 ഡോളറിൽ താഴെ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു ബിസിനസ് തകർന്നതിനെ തുടർന്ന് ഏകദേശം 80,000 ഡോളറിന്റെ കടബാധ്യത നേരിട്ടെന്നും അവർ വ്യക്തമാക്കി. ബിസിനസിന്റെ ആദ്യകാലത്ത് മികച്ച ലോജിസ്റ്റിക് സൗകര്യങ്ങൾക്കുള്ള പണം ഇല്ലാത്തതിനാൽ സാധനങ്ങൾ കൊണ്ടുവരാൻ മിക്ക ദിവസവും ജോഹോർ ബഹ്റുവിലേക്ക് യാത്ര ചെയ്യേണ്ടിവന്നതായും നസിലി ഓർത്തെടുത്തു.
തന്റെ ഉൽപ്പന്നങ്ങൾ ഒരു പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിൽ അവതരിപ്പിച്ചപ്പോൾ ആദ്യഘട്ടത്തിൽ നിരസിക്കപ്പെട്ടതായും നസിലി പറഞ്ഞു. എന്നാൽ ഇന്ന് അവരുടെ ഉൽപ്പന്നങ്ങൾ വാട്‌സൺസിന്റെ 100-ലധികം സ്റ്റോറുകളിൽ ലഭ്യമാണ്. തുടർച്ചയായ പരിശ്രമവും തിരിച്ചടികളിൽ നിന്ന് പഠിക്കാനുള്ള മനോഭാവവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നാണ് അവരുടെ അനുഭവം വ്യക്തമാക്കുന്നത്.
ഇന്ന് പല ബ്രാൻഡുകളുടെയും ചീഫ് എക്സിക്യൂട്ടീവായി ആളുകൾ തന്നെ കാണുമ്പോൾ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഒരിക്കൽ മാതാപിതാക്കളെ നിരാശപ്പെടുത്തിയ വ്യക്തിയായിരുന്നു താനെന്ന് പലരും അറിയുന്നില്ലെന്നും നസിലി പറഞ്ഞു. മറ്റുള്ളവരുടെ വിജയവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാതെ, ഓരോരുത്തരും തങ്ങളുടെ മുന്നേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സന്ദേശത്തോടെയാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.
Summary: Singapore entrepreneur Miza Nazili shared the struggles behind her success, including losing her job, three failed businesses, debt and having less than $20 in her bank account. She now leads five businesses and encourages people to focus on their own progress instead of comparing their journey with others.


