തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. വീട്ടുപടിക്കൽ നേരിട്ടെത്തിയാണ് പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.(VD Satheesan Meets Ramesh Chennithala and Pinarayi Vijayan Before Oath Taking Ceremony)
ഭരണതുടർച്ച എന്നത് വികസനത്തിന്റെ കാര്യത്തിലും ആവശ്യമാണെന്നും മുൻ സർക്കാർ നടപ്പിലാക്കിയ നല്ല കാര്യങ്ങൾ പുതിയ സർക്കാർ അവസാനിപ്പിക്കില്ലെന്നും സന്ദർശനത്തിന് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ ഭരണപരിചയമുള്ള മുതിർന്ന നേതാവാണെന്നും പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹത്തെ കാണാനാണ് എത്തിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.
പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയിലായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിക്കാനും വി.ഡി. സതീശൻ മറന്നില്ല. തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ ചെന്നിത്തല, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് മാത്രം നൽകി ഗുരുവായൂരിലേക്ക് പോയിരുന്നു.
ഗുരുവായൂരിൽ നിന്ന് മടങ്ങിയെത്തിയ ചെന്നിത്തലയെ നിയുക്ത എം.എൽ.എമാർക്കൊപ്പമാണ് സതീശൻ സന്ദർശിച്ചത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്ന് പറയുമ്പോഴും പുതിയ മന്ത്രിസഭയിൽ അംഗമാകുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വീട് നിർമ്മിച്ച കാലം മുതൽ താൻ ഇവിടെ വരുന്നതാണെന്നും സന്ദർശനത്തിന് പിന്നിൽ മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള മറ്റ് അർത്ഥങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ചെന്നിത്തല പുതിയ മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും വി.ഡി സതീശൻ വ്യക്തമാക്കി. വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. തങ്ങൾ എല്ലാവരും വളരെയേറെ വ്യക്തിപരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യമാണ് പാർട്ടി ഹൈക്കമാൻഡ് വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നത്. അത് പാർട്ടി പ്രവർത്തകരും തങ്ങളും ഒരുമിച്ച് നിന്ന് നിറവേറ്റുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങൾ തമ്മിൽ യാതൊരുവിധ ഉപാധികളുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Story Summary
Designated Chief Minister VD Satheesan visited caretaker CM Pinarayi Vijayan to invite him to the oath-taking ceremony, emphasizing the continuity of developmental works. Following this, Satheesan visited senior leader Ramesh Chennithala at his residence to pacify him after his apparent discontent over the Chief Minister selection.

