ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാഷിങ്ങിലാണ് സംഭവം നടന്നത്. സിയോയി എന്ന പേരിൽ മാത്രം തിരിച്ചറിഞ്ഞ യുവതി ജൂലൈ 12ന് പുലർച്ചെ നാല് മണിയോടെയാണ് അപകടകരമായ തീരുമാനം എടുത്തത്. മണിക്കൂറുകൾ നീണ്ട തർക്കത്തിന് പിന്നാലെ വാടക ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു. എന്നാൽ താഴേക്ക് വീഴുന്നതിനിടെ ഒരു മരത്തിൽ തട്ടി വേഗത കുറഞ്ഞതിനാൽ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വീണതോടെ ജീവൻ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കാമുകൻ ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കായി 20,000 യുവാൻ (ഏകദേശം 3,000 ഡോളർ) അടയ്ക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ യുവതിക്ക് ഗുരുതരമായ പരിക്കുകളാണ് കണ്ടെത്തിയത്. തല, ശ്വാസകോശം, കരൾ, പ്ലീഹ എന്നിവയ്ക്ക് പരിക്കേറ്റതിനൊപ്പം പെൽവിസ്, കാലുകൾ എന്നിവിടങ്ങളിലും ഒടിവുകൾ സംഭവിച്ചു. രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന സിയോയി സംഭവത്തിന്റെ കാരണങ്ങൾ കുടുംബത്തോട് വിശദീകരിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ നിരവധി തവണ തർക്കങ്ങൾ ഉണ്ടായിരുന്നതായി യുവതിയുടെ അമ്മാവൻ ലി പറഞ്ഞു.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് ബന്ധം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ സിയോയി തീരുമാനിച്ചിരുന്നതായും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നതായും കുടുംബം വ്യക്തമാക്കി. എന്നാൽ മറ്റൊരു തർക്കത്തിന് പിന്നാലെ കാമുകൻ യുവതിയുടെ തിരിച്ചറിയൽ രേഖയും മൊബൈൽ ഫോണും കൈവശം വെക്കുകയും പുറത്തുപോകുന്നത് തടയാൻ വാതിൽ പൂട്ടുകയും ചെയ്തതായി ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുവതി അതീവ അപകടകരമായ നടപടി സ്വീകരിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് യുവതി പിന്നീട് ഖേദിച്ചതായും അമ്മാവൻ അറിയിച്ചു. അതേസമയം, ചികിത്സാ ചെലവ് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ഇതുവരെ ആശുപത്രി ചെലവ് ഒരു ലക്ഷം യുവാനിലധികമായതായും, ആശുപത്രിക്ക് 60,000 യുവാൻ നൽകാനുണ്ടെന്നും കുടുംബം അറിയിച്ചു. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി സഹായം തേടിയാണ് കുടുംബം മാധ്യമങ്ങളെ സമീപിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് യുവതിയുടെ കുടുംബം കാമുകനെ ആശുപത്രി മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായതോടെ, തർക്കസാഹചര്യങ്ങളിൽ ആവേശപരമായ തീരുമാനങ്ങൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പുകളാണ് പലരും പങ്കുവെച്ചത്. “ജീവൻ ഒരിക്കൽ മാത്രമേ ലഭിക്കൂ; ഒരു നിമിഷത്തെ വികാരം ജീവിതത്തെ മാറ്റിമറിക്കരുത്” എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നു.
Summary: A 20-year-old Chinese woman survived an 18th-floor fall after an argument with her boyfriend in Zhejiang province. She suffered severe injuries but survived after hitting a tree and bushes that slowed her fall, while her family is now seeking help to manage rising medical expenses.


