തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തിൽ പരസ്യമായി പ്രതികരിച്ച് കെ. മുരളീധരൻ. പ്രഖ്യാപനം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും എന്നാൽ ഡൽഹിയിൽ നിന്നുള്ള തീരുമാനം വരാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ വൈകാറുണ്ട്, അതുപോലെ ആയിരിക്കും ഇതും. നമ്മൾ ട്രെയിനിനുള്ളിൽ ഓടിയിട്ട് കാര്യമില്ല, അത് സ്റ്റോപ്പിൽ എത്തേണ്ട സമയത്ത് എത്തും, മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.(K Muraleedharan Reacts On Delay In Kerala CM Announcement By High Command)
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും ഘടകകക്ഷികളുമായി ആലോചിച്ചാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തന്റെ അഭിപ്രായം നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി പ്രത്യേകിച്ച് ആരോടും ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനത്തിനായി ആരും ഫ്ലക്സ് ബോർഡുകൾ വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ കണ്ടാൽ അപ്പോൾത്തന്നെ തള്ളിക്കളയും. തനിക്ക് വ്യക്തിപരമായി പ്രത്യേക സ്ഥാനമാനങ്ങളോട് താല്പര്യമില്ല. വട്ടിയൂർക്കാവ് എംഎൽഎ ആയി തുടരാനാണ് തനിക്ക് ഇഷ്ടം, എന്നും മുരളീധരൻ പറഞ്ഞു.
Story Summary
Senior Congress leader K. Muraleedharan commented on the delay in announcing Kerala’s Chief Minister, comparing it to a train delayed by bad weather. He dismissed rumors of pressure from ally parties and stated that he prefers to continue as the MLA for Vattiyoorkavu rather than pursuing top positions.

