തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.(Extreme Heat in Kerala, Online classes in Palakkad educational institutions)
പാലക്കാട് ജില്ലയിൽ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പകരം ഓൺലൈൻ ക്ലാസുകൾ നടക്കും. നിർജലീകരണത്തിന് പുറമെ കടുത്ത തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ചരിത്രത്തിലില്ലാത്ത വിധം കുതിച്ചുയരുകയാണ്. ശനിയാഴ്ച മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചിലവായത്. പ്രതിസന്ധി പരിഹരിക്കാൻ പവർ എക്സ്ചേഞ്ചിൽ നിന്ന് അധിക നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ ഏർപ്പെടുത്തിയ മുൻകൂർ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചാൽ മാത്രമേ ലോഡ്ഷെഡിംഗ് ഒഴിവാക്കാൻ കെഎസ്ഇബിക്ക് സാധിക്കൂ. ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

