തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിന് പിന്നാലെ പുലർച്ചെ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണ ശ്രമവുമുണ്ടായി.(BJP-CPM-Police clash in Nettayam, attempt to attack DYFI leader’s house)
നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് ആധാരമായത്.
പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കം കല്ലേറിലും കൈയാങ്കളിയിലുമാണ് അവസാനിച്ചത്. ഇതിനിടെ ഒരു പൊലീസുകാരന്റെ തലയ്ക്ക് കല്ലേറിൽ പരിക്കേറ്റു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
തുടർന്ന് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഘർഷത്തിൽ നാല് ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷററുടെ വീടിന് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ മാരകായുധങ്ങളേന്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റിൽ തട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

