തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോൺഗ്രസ് ക്യാമ്പിലും മുന്നണിയിലും നാടകീയ നീക്കങ്ങൾ. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വഴുതക്കാട്ടെ വസതിയിൽ നടത്തിയ നിർണ്ണായക ചർച്ചയിൽ ഭാഗിക സമവായമായി.(Ramesh Chennithala Assured Home Portfolio VD Satheesan Meets KC Venugopal Congress Cabinet List Today)
കടുത്ത നിലപാടിലായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പുതിയ ക്യാബിനറ്റിൽ ആഭ്യന്തര വകുപ്പ് നൽകാമെന്ന് വി. ഡി. സതീശൻ ചർച്ചയിൽ ഉറപ്പ് നൽകി. ഇതോടെ ചെന്നിത്തല മന്ത്രിസഭയിലെ രണ്ടാമനായി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ, തന്റെ ഗ്രൂപ്പിൽ നിന്നുള്ള പ്രമുഖ നേതാവ് അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിന്നു. ഘടകകക്ഷികളുമായി സംസാരിച്ച ശേഷം ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സതീശൻ ഉറപ്പ് നൽകിയിട്ടുണ്ട്.
ചെന്നിത്തലയുടെ വസതിയിലെ ചർച്ചയ്ക്ക് തൊട്ടുപിന്നാലെ വി. ഡി. സതീശൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെ. സി. വേണുഗോപാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കോൺഗ്രസിന്റെ അന്തിമ മന്ത്രിപ്പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം വാങ്ങുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി സെക്രട്ടറി പി. സി. വിഷ്ണുനാഥ് എന്നിവർ കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഉണ്ടാകുമെന്നും ഹൈക്കമാൻഡ് അംഗീകാരത്തോടെ ഇന്ന് രാത്രിയോടെ തന്നെ ലിസ്റ്റ് ഗവർണർക്ക് കൈമാറുമെന്നും ആണ് വിവരം.
മറുഭാഗത്ത് യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി അവർക്ക് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് തയ്യാറായേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകി ഒത്തുതീർപ്പിലെത്തിക്കാനാണ് നീക്കം. എന്നാൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് വിഭാഗം. വരും മണിക്കൂറുകളിൽ മുന്നണിയിലെ സീറ്റ് വിഭജനത്തിലും പൂർണ്ണമായ അന്തിമ തീരുമാനമുണ്ടാകും.
Story Summary
In a dramatic turn of events, designate CM VD Satheesan assured Ramesh Chennithala the Home portfolio to resolve the cabinet rift. Satheesan then met KC Venugopal to finalize the Congress minister list, which will be sent for High Command approval and handed over to the Governor tonight.

