തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരിക്കും സതീശൻ അവതരിപ്പിക്കുക.(Kerala Budget 2026, UDF Government Presents First Budget Today With Focus On Welfare And Development)
കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന റവന്യൂ കമ്മി ഗ്രാന്റ് അടക്കമുള്ള വിഹിതങ്ങൾ ലഭിക്കാൻ സാധ്യത കുറവായതിനാൽ, സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വർദ്ധിപ്പിക്കാനുള്ള നിർണ്ണായക നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകും. ‘മിഷൻ സമുദ്ര’ പോലെയുള്ള വമ്പൻ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചേക്കും. കൂടാതെ, ഇന്ദിരാ ഗാരന്റികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിലെ സമഗ്രമായ മാറ്റങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകുന്നു.
സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷനുകളിലെ വർദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട അനുകൂല പ്രഖ്യാപനങ്ങൾക്കായി വലിയൊരു വിഭാഗം ജനങ്ങൾ കാത്തിരിക്കുകയാണ്. വിവാദങ്ങൾക്കും ചർച്ചകൾക്കും നടുവിലുള്ള കിഫ്ബിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ദിശാസൂചന ബജറ്റിലൂടെ അറിയാം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ, വികസനവും ക്ഷേമവും സന്തുലിതമായി കൊണ്ടുപോകാനാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
Chief Minister and Finance Minister V.D. Satheesan will present the UDF government’s first budget today, which acts as a revised version of the previous government’s January 29 budget. The focus remains on revenue generation amidst anticipated central funding shortfalls, while the public awaits key announcements regarding welfare pensions, salary revisions, land law reforms, and the future of KIIFB.

