തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ട് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുട്ടിക്ക് നൽകിയ പ്രാഥമിക ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു.(8-year-old boy dies of snakebite in Trivandrum, Hospital denies allegations of medical malpractice)
കുട്ടിക്ക് എന്താണ് കടിച്ചതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ‘ബ്ലഡ് ക്ലോട്ട് ടെസ്റ്റ്’ നടത്തിയിരുന്നു. സാധാരണയായി 20 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിച്ചില്ലെങ്കിൽ മാത്രമേ ആന്റി വെനം നൽകാറുള്ളൂ. എന്നാൽ കുട്ടിയുടെ രക്തം 10 മിനിറ്റിനുള്ളിൽ തന്നെ കട്ടപിടിച്ചതിനാൽ ആന്റി വെനം നൽകേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിയുടെ നില തൃപ്തികരമായിരുന്നു. എന്നാൽ പിന്നീട് കുട്ടി ഛർദ്ദിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആവശ്യമായ എല്ലാ പരിശോധനകളും കൃത്യമായി നടത്തിയിരുന്നുവെന്നും ചികിത്സാ നടപടികളിൽ അപാകതയില്ലെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.

