തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്കും എറണാകുളം കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പൊള്ളലേറ്റത്.(Heatwave in the state, Two more people suffer from heatstroke)
കൂത്താട്ടുകുളത്തെ തടിമില്ലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റ ഇദ്ദേഹത്തെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വളയത്ത് അങ്കണവാടി അധ്യാപികയായ അനിലയ്ക്കാണ് ജോലിക്കിടെ പൊള്ളലേറ്റത്. കൈത്തണ്ടയിൽ പൊള്ളലേറ്റ അനില ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് നിലവിൽ 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും യാത്രക്കാരും വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

