തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള ‘ചിന്താ ഫ്ലാറ്റിലാ’യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ് പാർട്ടി അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കുന്നത്.(Pinarayi Vijayan Moving To Chintha Flat Post Resignation 2026)
കഴിഞ്ഞ പത്ത് വർഷമായി പിണറായി സർക്കാരിന്റെ അധികാര കേന്ദ്രമായിരുന്ന ക്ലിഫ് ഹൗസ് നിരവധി വിവാദങ്ങൾക്കും ചരിത്ര തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 4.2 ഏക്കർ വിസ്തൃതിയുള്ള കോംപൗണ്ടിൽ 15,000 ചതുരശ്ര അടി വലുപ്പമുള്ള വസതിയിൽ നിന്നാണ് അദ്ദേഹം താരതമ്യേന ലളിതമായ പാർട്ടി ഫ്ലാറ്റിലേക്ക് മാറുന്നത്. പിന്നാലെ അദ്ദേഹം പൂർണ്ണമായും ക്ലിഫ് ഹൗസ് ഒഴിഞ്ഞു കൊടുക്കും.
കണ്ണൂരിലെ വസതിയിൽ നിന്ന് വിമാനമാർഗം തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, പഴയ സുരക്ഷാ സന്നാഹങ്ങളോ അകമ്പടി വാഹനങ്ങളോ ഇല്ലാതെയാണ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെയായിരുന്നു യാത്ര. വിമാനത്താവളത്തിൽ വി. ശിവൻകുട്ടി, എ.എ. റഹീം, വി. ജോയ് തുടങ്ങിയ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുന്നത്. മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി അദ്ദേഹം മടങ്ങി. പരാജയത്തെക്കുറിച്ച് ഇതുവരെ പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തോൽവിയുടെ കാരണങ്ങൾ വിശദമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഭൂരിപക്ഷം ഇടിഞ്ഞതും പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ചയും യോഗത്തിൽ ഗൗരവകരമായ ചർച്ചകൾക്ക് വഴിവെക്കും. നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ നാളത്തെ യോഗത്തിന് ശേഷം വീണ്ടും കണ്ണൂരിലേക്ക് മടങ്ങിയേക്കും.
Story Summary
Outgoing CM Pinarayi Vijayan will move to the party-allotted ‘Chintha Flat’ (Rooms 3A & 3B) after vacating Cliff House following the LDF’s defeat. Arriving in Thiruvananthapuram with minimal security, he bypassed media queries ahead of tomorrow’s crucial CPM State Secretariat meeting, which will analyze the massive electoral setback.

