തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും.(Kerala Assembly Election results counting day LDF UDF expectations)
ഭൂരിഭാഗം എക്സിറ്റ് പോളുകളും ഇത്തവണ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നത് പ്രതിപക്ഷ ക്യാമ്പുകളിൽ വലിയ ആവേശം പകരുന്നുണ്ട്. 80 മുതൽ 85 സീറ്റുകൾ വരെ നേടി അധികാരം പിടിക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അനുകൂല തരംഗമുണ്ടെങ്കിൽ സീറ്റ് നില നൂറിലേക്ക് എത്തുമെന്നും അവർ പ്രത്യാശിക്കുന്നു.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന എൽഡിഎഫ്, ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 75-ൽ പരം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. നേമവും കഴക്കൂട്ടവും ഉൾപ്പെടെ ഏതാനും സീറ്റുകളിൽ അട്ടിമറി ജയം നേടി കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്കും അസമിൽ ബിജെപിക്കും ഭരണത്തുടർച്ച പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
Story Summary
The counting of votes for the 2026 Kerala Assembly elections will begin tomorrow at 8 AM. While the UDF is confident of victory following favorable exit poll predictions, the LDF remains optimistic about a historic second consecutive term. Results for Tamil Nadu, West Bengal, Assam, and Puducherry will also be declared simultaneously.

