കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(UDF and BJP are two sides of the same coin, CM seeks votes for PA Mohammed Riyas in Beypore)
വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തെ സഹായിക്കാതെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ ബിജെപിയെ ഭയന്ന് ഇതിനെതിരെ ശബ്ദിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിന്റെ വികസനത്തിനായി നടത്തുന്ന നിക്ഷേപങ്ങളെ കടമെടുപ്പായി മാത്രം ചിത്രീകരിക്കുന്നത് നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണ്. 2021-ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണയും എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മന്ത്രി എന്ന നിലയിൽ റിയാസ് കാഴ്ചവെച്ച മികച്ച പ്രവർത്തനം ബേപ്പൂരിലെ വോട്ടർമാർ വിലയിരുത്തുമെന്നും വിജയത്തിൽ തനിക്ക് ആശങ്കയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെയും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടത്. നടപടി ജനാധിപത്യ വിരുദ്ധമാണ്. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസ്, പിണറായി വിജയൻ പറഞ്ഞു. സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

