തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence)
ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ് അഡ്വാൻസ് നൽകിയ തുക തിരികെ നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തത വേണമെങ്കിൽ ബോർഡിനോട് തന്നെ ചോദിക്കണം. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ സർക്കാർ ബോർഡിനോട് വിശദീകരണം തേടും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.
എസ്.ഐ.ടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോൺഗ്രസ് മൗനത്തിലാണ്. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെ. അടൂർ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ ഗാന്ധിയെ കാണാൻ പോയതിൽ ഇപ്പോഴും മറുപടിയില്ല, വി.എൻ. വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണവും മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിപാടിക്ക് സർക്കാരോ ബോർഡോ പണം നൽകരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. ചിലവഴിച്ച തുക സ്പോൺസർഷിപ്പ് വഴി തിരികെ ലഭിച്ചില്ല. പന്തൽ നിർമ്മാണം, വിഐപി ഏരിയയിലെ ഭക്ഷണ നിരക്ക് എന്നിവയിൽ വൻ തുക പെരുപ്പിച്ചു കാണിച്ചതായും റിപ്പോർട്ടിലുണ്ട്.



