ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും.(Superstar Vijay To Take Oath As Tamil Nadu Chief Minister Today)
തിരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് വിജയ് ഭരണസാരഥ്യത്തിലെത്തുന്നത്. രണ്ട് ദ്രാവിഡ മുന്നണികളെയും വെല്ലുവിളിച്ച് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായിരുന്നു. ഒടുവിൽ വിസികെ (VCK), മുസ്ലിം ലീഗ്, കോൺഗ്രസ് എന്നിവരുടെ പിന്തുണയോടെ 120 എംഎൽഎമാരുടെ കരുത്തിലാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്.
ദശകങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട് ഭരണത്തിൽ കോൺഗ്രസും പങ്കാളിയാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ടിവികെ സർക്കാരിൽ കോൺഗ്രസിൽ നിന്ന് രണ്ട് മന്ത്രിമാർ ഉണ്ടാകും. മേലൂർ എംഎൽഎ പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ ചെന്നൈയിലെത്തും.
ഭരണരംഗത്തെ പരിചയക്കുറവിനെക്കുറിച്ചുള്ള വിമർശനങ്ങൾ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നുണ്ടെങ്കിലും, തമിഴ് ജനത വലിയ പ്രതീക്ഷയിലാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ‘ജനനായകൻ’ എന്ന പ്രതിച്ഛായ വിജയ്ക്ക് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തൽ. കഴിഞ്ഞ ദിവസം ഗവർണറുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാൻ വിജയെ ക്ഷണിച്ചത്. മെയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം.
Story Summary
Tamil superstar and TVK President Vijay is set to be sworn in as the 18th Chief Minister of Tamil Nadu today at Chennai’s Nehru Stadium. With the support of 120 MLAs including Congress, VCK, and Muslim League, Vijay forms the government, marking the return of Congress to power in the state after decades.

