ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി ബന്ധിപ്പിച്ച് ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു.(Delimitation A Power Shift, Shashi Tharoor against the Centre)
ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് തരൂർ ചൂണ്ടിക്കാട്ടി. ലോക്സഭയിലെ അംഗബലം വർദ്ധിപ്പിക്കുമ്പോൾ രാജ്യസഭയുടെ കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങളില്ല. ഇത് ഇരുസഭകളും തമ്മിലുള്ള സന്തുലിതാവസ്ഥ തകർക്കും. സഭയിൽ 850 എം.പിമാർ ഉണ്ടായാൽ അവർക്കെല്ലാം സംസാരിക്കാൻ എങ്ങനെ അവസരം നൽകുമെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുമ്പോൾ അത് കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് തരൂർ മുന്നറിയിപ്പ് നൽകി. ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം കുറയുന്ന സാഹചര്യം വരും. എന്നാൽ ജനസംഖ്യാ നിയന്ത്രണത്തിൽ പരാജയപ്പെട്ട വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതാണോ രാജ്യം നൽകാൻ ആഗ്രഹിക്കുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഫണ്ടിനെ മാത്രം ആശ്രയിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം ഇത് വർദ്ധിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച ‘50% ഫോർമുല’ ഒരു നിയമപരമായ ഗ്യാരണ്ടി എന്നതിലുപരി അസ്ഥിരമായ രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് തരൂർ വിമർശിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ‘ഡീഗ്രസീവ് ആനുപാതികത’ എന്ന മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ ജനസംഖ്യയുള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമ്പോൾ തന്നെ, ചെറിയ സംസ്ഥാനങ്ങൾക്ക് അർഹമായ പ്രതിശീർഷ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. മണ്ഡല പുനർനിർണ്ണയ ബിൽ കൂടുതൽ ചർച്ചകൾക്കായി മാറ്റിവയ്ക്കണമെന്നും തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

