തൃശൂർ: ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആചാരപരമായ ചടങ്ങുകളോടെ കൊടിക്കൂറകൾ ഉയർന്നു.(Thrissur Pooram in full swing, The flag hoisting is being done )
ഇന്ന് രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റു നടന്നത്. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന പൂജകൾക്ക് ശേഷം ദേവസ്വം ഭാരവാഹികൾ കൊടിക്കൂറകൾ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ തയ്യാറാക്കിയ കൊടിമരത്തിൽ പ്രാർത്ഥനാ മന്ത്രങ്ങളുടെയും കുരവയുടെയും അകമ്പടിയോടെ കൊടിയേറ്റി. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടികൾ ഉയർന്നു.
പതിനൊന്നരയോടെയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നത്. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയ ദേവിയെ സാക്ഷിനിർത്തി ദേശക്കാർ കൊടി ഉയർത്തി. ക്ഷേത്രമുറ്റത്തെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ പാറമേക്കാവ് വിഭാഗം ഉയർത്തി.
ഘടക ക്ഷേത്രങ്ങളിൽ ലാലൂർ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. പിന്നാലെ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം ഉൾപ്പെടെയുള്ള മറ്റ് ഏഴ് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റു ചടങ്ങുകൾ പൂർത്തിയായി. ഏപ്രിൽ 24ന് ആനച്ചമയ പ്രദർശനം. വൈകിട്ട് 7 മണിക്ക് സാമ്പിൾ വെടിക്കെട്ട്. ഏപ്രിൽ 25ന് പൂര വിളംബരം അറിയിച്ച് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും. ഏപ്രിൽ 26ന് തൃശൂർ പൂരം. കണീമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങളുടെ തുടക്കം. തുടർന്ന് മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവ നടക്കും. ഏപ്രിൽ 27ന് പകൽപൂരത്തോടെ ഉപചാരം ചൊല്ലിപ്പിരിയൽ.

