ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘എംവി ടൂസ്ക’ എന്ന ചരക്കുകപ്പൽ യുഎസ് സെൻട്രൽ കമാൻഡ് പിടിച്ചെടുത്തതോടെ മേഖലയിൽ സംഘർഷം പുതിയ തലത്തിലെത്തി. നിലവിൽ അമേരിക്കൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള കപ്പലിന്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.(Concerns over the future of the Iranian ship in US custody, What will be the fate of the crew?)
നാവിക വിദഗ്ധരുടെ അഭിപ്രായത്തിൽ നിലവിൽ കടലിലുള്ള കപ്പലിനെ കൂടുതൽ പരിശോധനകൾക്കായി സുരക്ഷിതമായ ഏതെങ്കിലും തുറമുഖത്തേക്ക് യുഎസ് സൈന്യം മാറ്റും. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാൽ നാവിക യുദ്ധനിയമങ്ങൾ പ്രകാരം കപ്പലിനെ അമേരിക്കൻ സർക്കാരിന്റെ സ്വത്തായി പ്രഖ്യാപിക്കാൻ സാധിക്കും. ഇതിനായി പ്രത്യേക ‘പ്രൈസ് കോടതികൾ’ വഴി നിയമനടപടികൾ പൂർത്തിയാക്കേണ്ടി വരും. 2018 മുതൽ ഉപരോധ പട്ടികയിലുള്ള ഈ കപ്പൽ ചൈനയ്ക്കും ഇറാനും ഇടയിൽ സ്ഥിരമായി സർവീസ് നടത്തിയിരുന്നതായാണ് വിവരം.
കപ്പലിലെ ജീവനക്കാരെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് അവരുടെ പൗരത്വത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ജീവനക്കാർ ഇന്ത്യക്കാരോ ഫിലിപ്പീൻസ് സ്വദേശികളോ ആണെങ്കിൽ മാനുഷിക പരിഗണന നൽകി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. ജീവനക്കാർ ഇറാൻ പൗരന്മാരോ ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങളോ ആണെങ്കിൽ അവരെ തടവിലാക്കുകയോ ‘യുദ്ധതടവുകാരായി’ പ്രഖ്യാപിക്കുകയോ ചെയ്തേക്കാം. കപ്പലിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഇവർ കടുത്ത വിചാരണ നേരിടേണ്ടി വരും. കപ്പൽ പിടിച്ചെടുത്ത നീക്കത്തിന് പിന്നാലെ ഇറാൻ സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയത് പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്.

