ബെയ്‌ജിങ്: ഇറാനിയൻ പതാക വഹിച്ച ചരക്ക് കപ്പൽ അമേരിക്കൻ സൈന്യം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് ചൈന (US Seizes Iranian Ship). ഹോർമുസ് കടലിടുക്കിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും എല്ലാ കക്ഷികളും വെടിനിർത്തൽ കരാറുകൾ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സാധാരണ ഗതിയിലുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ബെയ്‌ജിങ്ങിൽ വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്ക ഇറാനിയൻ കപ്പലിന് നേരെ വെടിയുതിർക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്തത്.
ചൈനയിൽ നിന്നുള്ള ചരക്കുകളുമായി വരികയായിരുന്ന കപ്പലാണ് യുഎസ് പിടിച്ചെടുത്തതെന്ന് ഇറാൻ സൈന്യം അറിയിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ഈ നടപടിയെ “ആയുധം ഉപയോഗിച്ചുള്ള കടൽക്കൊള്ള” എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. സംഭവത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ ഈ പുതിയ സംഭവവികാസം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ഇത് ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
Summary: China has expressed deep concern over the US military’s “forced interception” of an Iranian-flagged cargo ship in the Strait of Hormuz. Foreign Ministry spokesperson Guo Jiakun urged all parties to respect ceasefire agreements and avoid further escalation to ensure safe transit through the strategic waterway. The US claimed the ship attempted to bypass a blockade, while Iran labeled the seizure “armed piracy” and vowed retaliation, noting that the vessel was transporting cargo from China.

