തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം ശ്രീ’ നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‍യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.(KSU Criticizes Government Over PM SHRI Scheme Demands Firm Political Stand)
മുൻ എൽ.ഡി.എഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല എന്ന് അദ്ദേഹം കുറിച്ചു.
വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ് സർക്കാരിനാണ്. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വിദ്യാഭ്യാസ സ്വയംഭരണവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്ന മുൻ കാലങ്ങളിൽ കെ എസ് യുവും കോൺഗ്രസും എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Story Summary
KSU Kasaragod district president Adv. Jawad Puthur has criticized the government regarding the implementation of the central ‘PM SHRI’ scheme, demanding a firm political stance to protect the state’s educational autonomy and federal rights. He urged the UDF government to uphold the democratic values and educational interests of students.

