സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ തർക്ക പരിഹാര ട്രിബ്യൂണൽ കണ്ടെത്തി (Singapore woman wins Rs 19 lakh compensation). തുടർന്ന് ജീവനക്കാരിക്ക് പരമാവധി അനുവദിക്കാവുന്ന 30,000 സിംഗപ്പൂർ ഡോളർ, അതായത് ഏകദേശം 19 ലക്ഷം രൂപ, നഷ്ടപരിഹാരമായി നൽകാൻ ട്രിബ്യൂണൽ ഉത്തരവിട്ടു.
2025 ഏപ്രിലിലാണ് യുവതി കമ്പനിയിൽ ഓഡിറ്റ് മാനേജറായി ജോലിയിൽ പ്രവേശിച്ചത്. ആറുമാസത്തെ പ്രൊബേഷൻ കാലയളവിലായിരുന്നു നിയമനം. പ്രൊബേഷൻ അവസാനിക്കാനിരിക്കെ, ആവശ്യമായ പ്രകടന നിലവാരം കൈവരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സേവനം തുടരേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു. തനിക്കെതിരെ ജോലിയുടെ കാര്യത്തിൽ വാക്കാലോ രേഖാമൂലമോ യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് യുവതി വാദിച്ചു. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രകടന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കമ്പനി മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് യുവതി സിംഗപ്പൂരിലെ എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
കമ്പനിയുടെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിങ് സംവിധാനത്തിൽ നിർദേശിച്ച ചില മാറ്റങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് താൻ ലക്ഷ്യമിടപ്പെട്ടതെന്നും യുവതി ആരോപിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക പ്രവർത്തന ഭാഷ ഇംഗ്ലീഷായിരിക്കെ, തനിക്ക് കൊറിയൻ ഭാഷ അറിയാത്തതിന്റെ പേരിൽ വിവേചനം നേരിട്ടതായും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭാഷാ വിവേചനത്തിന്റെയും സ്ഥാപനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലുള്ള പ്രതികാര നടപടിയുടെയും ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്ന് ട്രിബ്യൂണൽ കണ്ടെത്തി. അതേസമയം, മോശം പ്രകടനം ചൂണ്ടിക്കാട്ടി യുവതിയെ പിരിച്ചുവിട്ട നടപടി ന്യായീകരിക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്നും ട്രിബ്യൂണൽ വിലയിരുത്തി. പ്രൊബേഷൻ കാലയളവിലുള്ള ജീവനക്കാർക്ക് മൊത്തം പ്രകടനത്തിൽ കുറഞ്ഞത് 80 ശതമാനം സ്കോർ നേടണമെന്നും, പ്രധാനപ്പെട്ട 10 കഴിവുകളുടെ ശരാശരി മൂല്യനിർണയത്തിൽ അഞ്ചിൽ മൂന്ന് പോയിന്റെങ്കിലും ലഭിക്കണമെന്നും കമ്പനി വാദിച്ചു. യുവതിക്ക് 71 ശതമാനം പ്രകടന സ്കോറും 2.4 ശരാശരി റേറ്റിങ്ങുമാണ് ലഭിച്ചതെന്നും കമ്പനി അറിയിച്ചു.
എന്നാൽ ഈ സ്കോറുകൾ യുവതിയുടെ യഥാർഥ പ്രവർത്തന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് ട്രിബ്യൂണൽ മജിസ്ട്രേറ്റ് ജോയൽ ടാൻ വ്യക്തമാക്കി. ജോലിയിൽ പ്രവേശിച്ച സമയത്ത് കഴിവുകൾ വിലയിരുത്തുന്ന റേറ്റിങ് സംവിധാനം യുവതിക്ക് വിശദീകരിച്ചിരുന്നില്ലെന്നും, കമ്പനിയുടെ പ്രൊബേഷൻ നയത്തിൽ നിർദേശിച്ചിരുന്ന ഔദ്യോഗിക പ്രകടന വിലയിരുത്തലുകൾ നടത്തിയിരുന്നില്ലെന്നും യുവതിയുടെ മേൽനോട്ട ഉദ്യോഗസ്ഥൻ സമ്മതിച്ചതായും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രകടന മാനദണ്ഡങ്ങൾ വ്യക്തമായി അറിയിക്കാതെയാണ് യുവതിയെ വിലയിരുത്തിയതെന്നും, പ്രൊബേഷൻ വിജയിക്കാൻ എന്താണ് ആവശ്യമായിരുന്നതെന്ന് അറിയാതെ അവ്യക്തമായ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബന്ധിതയായെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
ജോലിയുടെ സമയപരിധി പാലിച്ചില്ല, നിർദേശങ്ങൾ കൃത്യമായി പിന്തുടർന്നില്ല, രേഖകളുടെ ഫോർമാറ്റിങ്ങിൽ പിഴവുകൾ സംഭവിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കമ്പനി ഉന്നയിച്ചത്. എന്നാൽ യുവതിയുടെ ഓഡിറ്റ് ജോലിയുടെ ഗുണനിലവാരത്തെ മേൽനോട്ട ഉദ്യോഗസ്ഥൻ നേരിട്ട് വിമർശിച്ചിട്ടില്ലെന്നും, കമ്പനിയുടെ ഭൂരിഭാഗം പരാതികളും ഭരണപരവും നടപടിക്രമപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ട്രിബ്യൂണൽ കണ്ടെത്തി. യുവതിയുടെ പ്രവർത്തനത്തിൽ മെച്ചപ്പെടുത്തേണ്ട ചില മേഖലകൾ ഉണ്ടായിരുന്നുവെന്ന് മജിസ്ട്രേറ്റ് അംഗീകരിച്ചു. എന്നിരുന്നാലും, മുൻകൂട്ടി വ്യക്തമായി അറിയിക്കാത്തതോ കൃത്യമായി വിലയിരുത്താത്തതോ ആയ പ്രകടന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരിയെ പിരിച്ചുവിടുന്നത് അന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമാസം 11,500 സിംഗപ്പൂർ ഡോളർ ശമ്പളം ലഭിച്ചിരുന്ന യുവതിക്ക് നഷ്ടപ്പെട്ട വരുമാനത്തിനായി മൂന്ന് മാസത്തെ ശമ്പളമായ 34,500 സിംഗപ്പൂർ ഡോളർ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ ട്രിബ്യൂണലിന് അനുവദിക്കാവുന്ന നഷ്ടപരിഹാരത്തിന് 30,000 സിംഗപ്പൂർ ഡോളർ എന്ന നിയമപരമായ പരിധിയുള്ളതിനാൽ അത്രയും തുകയാണ്
അനുവദിച്ചത്.
നിയമപരമായ പരിധി ഇല്ലായിരുന്നെങ്കിൽ, അന്യായമായ പിരിച്ചുവിടൽ മൂലമുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് രണ്ട് മാസത്തെ അധിക ശമ്പളം കൂടി നഷ്ടപരിഹാരമായി നൽകുമായിരുന്നുവെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. അങ്ങനെയായിരുന്നെങ്കിൽ ആകെ നഷ്ടപരിഹാരം 57,500 സിംഗപ്പൂർ ഡോളർ വരെ എത്തുമായിരുന്നു. ജീവനക്കാർക്ക് മുൻകൂട്ടി വ്യക്തമാക്കാത്തതോ കൃത്യമായി വിലയിരുത്താത്തതോ ആയ പ്രകടന മാനദണ്ഡങ്ങൾ പിന്നീട് ചൂണ്ടിക്കാട്ടി അവരെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്നും വിധിന്യായത്തിൽ ഊന്നിപ്പറഞ്ഞു.
Summary: A Singapore tribunal awarded a woman the maximum compensation of S$30,000, around Rs 19 lakh, after ruling that she had been wrongfully dismissed at the end of her probation. The employer failed to prove that its performance assessments were properly communicated or accurately reflected her work.


