ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി പദം രാജിവെച്ച് ഇൻഫ്ലുവൻസറായി മാറണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ രൂക്ഷവിമർശനം.(CJP Founder Abhijeet Dipke Advises PM Narendra Modi To Quit Post And Become Social Media Influencer)
“ഇൻഫ്ലുവൻസർ എന്ന നിലയിൽ മോദി വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേര ഒഴിഞ്ഞ് ഒരു മുഴുവൻ സമയ ഇൻഫ്ലുവൻസറാകുന്നതാണ് നല്ലത്. പ്രധാനമന്ത്രിയുടെ പണി ചെയ്യാൻ യോഗ്യരായ മറ്റാരെയെങ്കിലും ആ കസേരയിൽ ഇരുത്തട്ടെ,” ദിപ്കെ പറഞ്ഞു. നേരത്തെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോകളെ വിമർശിച്ചിരുന്നു. “ക്യാമറ ആംഗിളല്ല, മനസ്സിന്റെ ആംഗിളാണ് മാറ്റേണ്ടത്” എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.
ലോക്സഭ പാസാക്കിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചും ദിപ്കെ പ്രതികരിച്ചു. എത്ര നിയമങ്ങൾ കൊണ്ടുവന്നാലും അത് നടപ്പാക്കുന്നവരുടെ ഉദ്ദേശശുദ്ധി ശരിയല്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചക്കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സി.ബി.ഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ആദ്യ വിചാരണ തന്നെ മാറ്റിവെക്കേണ്ടി വന്ന സാഹചര്യം ചോദ്യം ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് പിന്നാലെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരുന്നു. സമരം പിൻവലിച്ചെങ്കിലും വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കാതെ അവരെ വേട്ടയാടുന്നത് തുടരുകയാണെങ്കിൽ ഇതിലും വലിയ രാജ്യവ്യാപക പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകി.
“ഓരോ വിദ്യാർത്ഥിയുടെ വീട്ടിലും കുറഞ്ഞത് നാല് വോട്ടുകളെങ്കിലുമുണ്ട്. വോട്ടിന്റെ ഭാഷ മാത്രമേ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മനസ്സിലാകൂ. വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുകയും ചെയ്താൽ ആ വോട്ടുകൾ സർക്കാരിന് നഷ്ടപ്പെടും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികൾ സർക്കാരിന് തക്കതായ മറുപടി നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു. ജെൻ സി തലമുറയെ അധിക്ഷേപിച്ച ബി.ജെ.പി എം.പി കങ്കണ റണാവത്തിന്റെ പരാമർശത്തോടുള്ള ചോദ്യത്തിന്, കങ്കണയെപ്പോലുള്ള “പാർട്ട് ടൈം രാഷ്ട്രീയക്കാരോട്” പ്രതികരിക്കാനില്ലെന്നും ദിപ്കെ വ്യക്തമാക്കി.
Story Summary
Cockroach Janta Party founder Abhijeet Dipke suggested PM Narendra Modi step down to become a full-time social media influencer, criticizing his outreach videos. Dipke also stressed that anti-paper leak legislation is ineffective without political intent, while warning that ongoing student harassment over NEET protests will cost the ruling government in upcoming elections.


