ആലപ്പുഴ: രമേശ് ചെന്നിത്തലയും ഭാര്യ അനിതയും വിവാഹിതരായിട്ട് ഇന്ന് നാല് പതിറ്റാണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.(Happy wedding anniversary to my beloved Anitha!, wishes Ramesh Chennithala)
രണ്ട് മനുഷ്യരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പര പൂരകമാകാം എന്ന് തന്റെ ജീവിതം പഠിപ്പിച്ചു തന്നുവെന്ന് അദ്ദേഹം കുറിച്ചു. ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും അവളായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന നിലയിൽ സാധാരണ പെൺകുട്ടികൾ ആഗ്രഹിക്കുന്ന പല നിമിഷങ്ങളും അവൾക്ക് നഷ്ടമായിട്ടുണ്ടാകാം. ആ മനസ്സിലാക്കലും ക്ഷമയുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്, രമേശ് ചെന്നിത്തല പറഞ്ഞു.
തങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായി ഒഴുകിയതാണ് ഈ 40 വർഷങ്ങളെ മധുരതരമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സന്തോഷ നിമിഷത്തിൽ ഒപ്പം അമ്മയില്ലല്ലോ എന്ന വേദനയും അദ്ദേഹം പങ്കുവെച്ചു. മറ്റേതോ ലോകത്തിരുന്ന് അച്ഛനരികിലിരുന്ന് അമ്മ തങ്ങളെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കുറിച്ചു. മനസ്സിലാക്കലുകൾക്കും താങ്ങായി നിന്നതിനും തന്റെ വസന്തവും സംഗീതവുമായതിനും നന്ദി പറഞ്ഞുകൊണ്ടാണ് അനിതയ്ക്ക് അദ്ദേഹം വിവാഹവാർഷികാശംസകൾ നേർന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

