ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ബി.ജെ.പി എംപിയും നടിയുമായ കങ്കണ റണൗട്ടും കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാക്കുന്നു (Kangana Ranaut Saurav Das controversy). സൗരവ് ദാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കങ്കണ, “ആദ്യം എന്തെങ്കിലും കഴിവ് പഠിക്കുന്നതിൽ നിന്ന് തുടങ്ങൂ” എന്ന് പരിഹസിച്ചു.
സൗരവ് ദാസ് തനിക്കെതിരെ നടത്തിയ പ്രതികരണത്തിന് മറുപടി നൽകുന്നതിനിടെയാണ് കങ്കണയുടെ വിമർശനം. സിനിമാ സംവിധായിക, അഭിനേത്രി, നിർമാതാവ്, തിരക്കഥാകൃത്ത്, സംരംഭക എന്നീ നിലകളിൽ താൻ പ്രവർത്തിക്കുന്നുണ്ടെന്നും, സൗരവ് ദാസിന്റെ ഇപ്പോഴത്തെ പ്രായമായ 28 വയസ്സിൽ തനിക്ക് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ രണ്ട് വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ 20 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ പുതിയൊരു പാർലമെന്റ് അംഗമെന്ന നിലയിൽ ജോലിഭാരം കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. അതേസമയം ഞാൻ സിനിമാ സംവിധായികയും അഭിനേത്രിയും നിർമാതാവും തിരക്കഥാകൃത്തും സംരംഭകയുമാണ്. എപ്പോഴും നിരവധി ഉത്തരവാദിത്വങ്ങളുള്ള ഒരാളുടെ ജീവിതം എന്താണെന്ന് തൊഴിലില്ലാതെ കഴിയുന്ന ഒരാൾക്ക് മനസ്സിലാകില്ല,” കങ്കണ പ്രതികരിച്ചു. തുടർന്ന് സൗരവ് ദാസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ട് കങ്കണ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു. “പ്രിയ സൗരവ്, നിങ്ങളുടെ പ്രശ്നങ്ങൾ വ്യക്തിപരമാണ്. നിങ്ങൾ ഒരു വിദ്യാർഥിയല്ല. നിങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. ആദ്യം എന്തെങ്കിലും കഴിവ് പഠിക്കുന്നതിൽ നിന്ന് തുടങ്ങൂ. അതൊരു നല്ല തുടക്കമായിരിക്കും,” എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
അതേസമയം, കങ്കണയുടെ മുൻ പരാമർശങ്ങൾക്കെതിരെ സൗരവ് ദാസ് രംഗത്തെത്തിയിരുന്നു. കങ്കണ റണൗട്ടിനെ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പോലും കാര്യമായി എടുക്കുന്നില്ലെന്നും, ജെൻ സി, ജെൻ ആൽഫ ഉൾപ്പെടെയുള്ള യുവതലമുറ അവരുടെ അഭിപ്രായങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും സൗരവ് ദാസ് പറഞ്ഞിരുന്നു. കങ്കണ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകയാണെന്നും, ഹിമാചൽ പ്രദേശിലെ മണ്ഡല സന്ദർശനത്തിനിടെ പാർലമെന്റ് അംഗമാകുന്നത് വലിയ ജോലിഭാരമുള്ള ഉത്തരവാദിത്വമാണെന്ന് അവർ തന്നെ പറഞ്ഞിരുന്നുവെന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടി. എംപിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള കങ്കണയുടെ സമീപനം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തെയും സമരത്തിനിടെ ഉപയോഗിച്ച ഭാഷയെയും കങ്കണ നേരത്തെ വിമർശിച്ചിരുന്നു. പ്രതിഷേധത്തിനിടെ അശ്ലീല ഭാഷയും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉപയോഗിച്ചത് സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നായിരുന്നു ബി.ജെ.പി എംപിയുടെ നിലപാട്. പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോകളെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നിരവധി പ്രതികരണങ്ങൾ പങ്കുവച്ചിരുന്നു. പ്രതിഷേധക്കാരുടെ ഭാഷയെയും പ്രതിഷേധ രീതിയെയും രൂക്ഷമായി വിമർശിച്ച കങ്കണയുടെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിനും വഴിവെച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി സി.ജെ.പി നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും പ്രതിഷേധവുമായി ബന്ധപ്പെട്ട തുടർ സംഭവവികാസങ്ങളും രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോഴും സജീവമാണ്.
Summary: The war of words between BJP MP Kangana Ranaut and CJP chief spokesperson Saurav Das has intensified following their opposing views on the recent student protests. Kangana highlighted her professional achievements and advised Das to “learn some skill,” while the CJP leader had earlier questioned her seriousness as a parliamentarian.


