അമേരിക്കയുമായും ഇസ്രയേലുമായും നടന്ന യുദ്ധത്തിന് പിന്നാലെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇറാൻ ചൈനയിൽ നിന്ന് നൂറുകണക്കിന് തോളിലേറ്റി വിക്ഷേപിക്കാവുന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ (MANPADS) വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട് (Iran China Missile Deal). മൂന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 300 മുതൽ 400 വരെ ചൈനീസ് നിർമിത QW-12, FN-16 മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 60 മുതൽ 70 മില്യൺ ഡോളർ വരെയാണ് കരാറിന്റെ മൂല്യം. ഹോങ്കോങ് ആസ്ഥാനമായ സോങ്‌കിംഗ് ബാവോഷാങ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിലൂടെയാണ് ഇടപാട് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ഇസ്രയേലും ഇറാനിലെ മിസൈൽ, ഡ്രോൺ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് ശേഷമാണ് പ്രതിരോധ സംവിധാനങ്ങൾ നവീകരിക്കാൻ ടെഹ്റാൻ ശ്രമം ശക്തമാക്കിയത്. സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് ചെറിയ സംഘങ്ങൾക്ക് എളുപ്പത്തിൽ വിന്യസിക്കാനും സ്ഥലം മാറ്റാനും കഴിയുന്ന മാൻപാഡ്സ് പോലുള്ള സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, ഈ റിപ്പോർട്ട് ചൈന നിഷേധിച്ചു. “ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണ്. സമാധാനത്തിനും സംഘർഷപരിഹാരത്തിനും വേണ്ടിയാണ് ചൈന എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്,” എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
മിസൈൽ സംവിധാനങ്ങൾ പാകിസ്താൻ വഴി ഇറാനിലെത്തിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യവും പാകിസ്താൻ സൈന്യവും വിദേശകാര്യ മന്ത്രാലയവും തള്ളി. പാകിസ്താൻ ഇത്തരം ആയുധ വിതരണത്തിൽ പങ്കാളിയാണെന്ന പ്രചാരണം വ്യാജമാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, കരാർ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും വിതരണം ആരംഭിക്കുന്ന തീയതി, അന്തിമ എണ്ണം, മറ്റ് നടപടിക്രമങ്ങൾ എന്നിവയിൽ ഇനിയും മാറ്റങ്ങൾ സംഭവിക്കാനിടയുണ്ട്. കൂടാതെ, ഇറാൻ ചൈനയിൽ നിന്ന് കപ്പൽവിരുദ്ധ ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതിനുള്ള മറ്റൊരു കരാറും ചർച്ച ചെയ്തിരുന്നുവെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: Iran is reportedly set to receive up to 400 Chinese-made shoulder-fired air defence missile systems worth $60–70 million as it rebuilds its military capabilities after the war with the US and Israel. China has denied the report, while Pakistan rejected claims that it would facilitate the transfer.


