കൊച്ചി: ജില്ലയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിന്ന പ്രതികൂല കാലാവസ്ഥയിൽ 43.38 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കൊടും ചൂടിന് പിന്നാലെയെത്തിയ ശക്തമായ കാറ്റും മഴയും ജില്ലയിലെ 11,385 കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. ഏകദേശം 4297.08 ഹെക്ടറിലെ കൃഷിയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു.(Adverse weather, Heavy setback to agricultural sector in Ernakulam)
കൃഷിനാശത്തിൽ ഏറ്റവും വലിയ ആഘാതം നേരിട്ടത് വാഴ കർഷകർക്കാണ്. 35.37 കോടി രൂപയുടെ വാഴകൃഷി നശിച്ചു. 3966.02 ഹെക്ടറിലെ വാഴകളാണ് നശിച്ചത്. കോതമംഗലം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ മാത്രം 3.20 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലും വ്യാപകമായ നാശമുണ്ടായി.

