മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം.(KAAPA case accused cyber-abused Panakkad Sadiq Ali Shihab Thangal, 15 crore blackmailing behind it)
പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് റോഷൻ ഇടനിലക്കാർ മുഖേനയാണ് ഭീഷണിപ്പെടുത്തിയത്. 15 കോടി രൂപ നൽകണമെന്ന ആവശ്യം കുടുംബം നിരസിച്ചതോടെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചത്.
മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് റോഷൻ നേരിട്ടാണോ എന്ന് സ്ഥിരീകരിക്കാൻ സൈബർ പോലീസ് ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും നിലവിൽ ഇയാൾ ഒളിവിലാണ്. റോഷനെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

