ബീജിങ്: ചൈനയിൽ ശക്തമായി വീശിയടിച്ച ‘ബാവി’ ചുഴലിക്കാറ്റിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും വൻ വെള്ളപ്പൊക്കവും (Typhoon bavi china floods). വടക്കൻ പ്രവിശ്യയായ ഹെബെയ്, വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗ് എന്നിവിടങ്ങളിലാണ് കാറ്റും കനത്ത മഴയും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ജനസാന്ദ്രതയേറിയ നഗരങ്ങളെ ശക്തമായ കാറ്റ് പിടിച്ചുലച്ച പശ്ചാത്തലത്തിൽ ചൈനീസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ വൻതോതിലുള്ള ദുരന്തനിവാരണ – രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ഹെബെയ് പ്രവിശ്യയിലെ കുവാൻഷെങ് കൗണ്ടിയിൽ ലുവാൻ നദിയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പൂർണ്ണമായി ഗതാഗതം തടസപ്പെട്ടു. ഇവിടെ റോഡരികുകളിൽ പാർക്ക് ചെയ്തിരുന്ന നൂറുകണക്കിന് വാഹനങ്ങൾ പ്രളയജലത്തിൽ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കുവാൻഷെങ്ങിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ 1,800-ഓളം ഗ്രാമീണരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് രക്ഷാസേന ഇപ്പോൾ മുൻഗണന നൽകുന്നത്. ദുരന്തബാധിത മേഖലകളിൽ ജനങ്ങൾക്ക് ആവശ്യമായ ആഹാരവും വൈദ്യസഹായവും എത്തിക്കാൻ ഭരണകൂടം സന്നദ്ധപ്രവർത്തകരെയും സുരക്ഷാസേനയെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.
ലിയോണിംഗ് പ്രവിശ്യയിൽ പെട്ടെന്നുണ്ടാകുന്ന വൻ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവിധ നിർമ്മാണ ജോലികളും ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പൊതുചടങ്ങുകളും പൂർണമായും നിർത്തിവെയ്ക്കാൻ ഹെബെയ് പ്രവിശ്യാ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഷെന്യാങ് നഗരത്തിൽ വെള്ളപ്പൊക്കം 30-ലധികം റെയിൽവേ പാതകളെ നേരിട്ട് ബാധിച്ചതിനാൽ തിങ്കളാഴ്ചത്തെ പല ട്രെയിൻ സർവീസുകളും മുൻകരുതലിന്റെ ഭാഗമായി റെയിൽവേ റദ്ദാക്കി. വടക്കുകിഴക്കൻ പ്രവിശ്യയായ യിലിൻ ഉൾപ്പെടെയുള്ള പലയിടങ്ങളിലും സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടിയന്തര അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
യിലിൻ, ലിയോണിംഗ്, ഹെബെയ്, ഷാൻഡോങ്, യിയാങ്സു, അൻഹുയി എന്നീ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് ചൈനീസ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ചില വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ ആലിപ്പഴ വർഷത്തിനും (Hailstorm) യിയാങ്സു പ്രവിശ്യയുടെ മധ്യ-വടക്കൻ മേഖലകളിൽ മണിക്കൂറിൽ 117 കിലോമീറ്റർ വരെ വേഗതയുള്ള ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള നാൽപ്പത്തിയാറോളം പ്രധാന നദികളിലെ ജലനിരപ്പ് അപകടകരമായ മുന്നറിയിപ്പ് പരിധിക്ക് മുകളിലായതിനാൽ ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡാമുകളിൽ അതീവ ജാഗ്രത പുലർത്തുകയും നദീതീരങ്ങളിലുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നുണ്ട്.
Story Summary:
Typhoon Bavi has triggered severe rainfall and flash floods across several provinces in China, particularly affecting Hebei and Liaoning. A red alert has been issued, suspending businesses and schools, while over 30 railway lines were disrupted in Shenyang and rescue teams are prioritizing the evacuation of thousands of stranded residents as 46 rivers flow above danger levels.

