മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. കുട്ടിയെ താൻ വേദനിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്കെതിരെ പ്രതികരണവുമായി രംഗത്തുവന്ന എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയെ പരിഹസിച്ചുകൊണ്ടാണ് ജലീലിന്റെ മറുപടി.(KT Jaleel responds to MSF allegations over Mannarkkad student felicitation controversy)
“നുള്ളും പൊള്ളും പിന്നെ മയയും കുയിയും!” എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിൽ, മണ്ണാർക്കാട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിൽ താൻ ഒരു പൊതുപ്രവർത്തകനായല്ല, മറിച്ച് ഒരു അധ്യാപകനായാണ് ഇടപെട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 12 വർഷത്തിലധികം പി.എസ്.എം.ഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സൗഹൃദപരമായ സമീപനമാണുള്ളത്. മണ്ണാർക്കാട്ടും ഏകപക്ഷീയമായി പ്രസംഗിക്കുന്നതിന് പകരം കുട്ടികളോടും രക്ഷിതാക്കളോടും സംവദിക്കുകയാണ് ചെയ്തത്. കുട്ടികളുടെ കഴിവുകൾക്കൊപ്പം അവരുടെ കുറവുകൾ കൂടി തമാശയിലൂടെ തിരുത്തിക്കൊടുക്കാനാണ് താൻ ശ്രമിച്ചതെന്നും ജലീൽ പറഞ്ഞു.
വേദിയിൽ വെച്ച് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചത് ശരിയാണെന്നും എന്നാൽ ആ സമയത്ത് ആ കുട്ടിയും ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യങ്ങളിൽ കുട്ടിയുടെ മുഖം മറച്ചതുകൊണ്ടാണ് ജനങ്ങൾക്ക് അത് മനസ്സിലാകാത്തത്. പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി എന്തിനാണ് പരാതിപ്പെടുന്നതെന്ന് വ്യക്തമല്ലെന്നും, അവർക്ക് തന്റെ “നല്ല നമസ്കാരം” എന്നും പറഞ്ഞാണ് കെ.ടി ജലീൽ കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
നുള്ളും പൊള്ളും പിന്നെ മയയും കുയിയും!
മണ്ണാർക്കാട്ട് ഇന്നലെ നടന്ന SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെൻ്റൊ നൽകിയ ശേഷമാണ് വേദി വിട്ടത്.
അതുമായി ബന്ധപ്പെട്ട് “മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ” (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എൻ്റെ വിദ്യാർത്ഥികളെ കഴിവിൻ്റെ പരമാവധി അവർക്കു മനസ്സിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എൻ്റെ വിദ്യാർത്ഥികളിൽ ധാരാളം MSF-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമൻ്റിടാം.
ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എൻ്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.
ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെൻ്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു മനസ്സിലാക്കാം.
കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSF-കാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം
Story Summary
Former Minister K T Jaleel rejected the allegations made by MSF regarding the Mannarkkad award ceremony controversy. In a Facebook post, Jaleel clarified that he did not hurt or humiliate any student, explaining that the act of pulling a student’s ear was a friendly joke. Drawing from his 12-year teaching experience, Jaleel stated that it is a mentor’s duty to correct children’s mistakes with humor, and took a swipe at the MSF Malappuram district committee for unnecessarily blowing the issue out of proportion.

