HomeNational'ലാഡ്കി ബഹിൻ' പദ്ധതിയിൽ നിന്ന് 92 ലക്ഷം സ്ത്രീകളെ ഒഴിവാക്കി; ഇ-കെവൈസി...

‘ലാഡ്കി ബഹിൻ’ പദ്ധതിയിൽ നിന്ന് 92 ലക്ഷം സ്ത്രീകളെ ഒഴിവാക്കി; ഇ-കെവൈസി പൂർത്തിയാക്കാത്തവരും അർഹത നഷ്ടപ്പെട്ടവരും പട്ടികയിൽ | Maharashtra Ladki Bahin Yojana

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ജനപ്രിയ വനിതാ ക്ഷേമ പദ്ധതിയായ ‘മാജി ലാഡ്കി ബഹിൻ യോജന’യിൽ നിന്ന് 92 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഒഴിവാക്കി. ഇ-കെവൈസി (e-KYC) പൂർത്തിയാക്കാത്തതും അർഹതാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പ്രധാന കാരണങ്ങളെന്ന് സർക്കാർ അറിയിച്ചു (Maharashtra Ladki Bahin Yojana). ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 2.4 കോടി ഗുണഭോക്താക്കളിൽ ഏകദേശം 38 ശതമാനം പേരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

സർക്കാർ ഒരു മാസം മുമ്പ് ഏകദേശം 80 ലക്ഷം പേരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആ എണ്ണം 92 ലക്ഷം കടന്നു. ഇ-കെവൈസി നിർബന്ധമായും പൂർത്തിയാക്കണമെന്ന നിർദേശം നൽകിയിരുന്നെങ്കിലും 50 മുതൽ 55 ലക്ഷം വരെ സ്ത്രീകൾ സമയപരിധിക്കുള്ളിൽ നടപടിക്രമം പൂർത്തിയാക്കിയില്ല. കുടുംബ വാർഷിക വരുമാനം നിശ്ചയിച്ച പരിധിയായ 12 ലക്ഷം രൂപയ്ക്ക് മുകളിലായതിനാൽ 12 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമായി. 65 വയസിന് മുകളിലുള്ള 4.5 ലക്ഷത്തിലധികം പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. കൂടാതെ 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാർഷിക വരുമാനമുള്ള ആദായനികുതി ദായകരായ ഏകദേശം 12 ലക്ഷം പേരെയും അർഹരല്ലെന്ന് കണ്ടെത്തി.

‘നമോ ഷേത്‌കാരി യോജന’ പ്രകാരം ഇതിനകം ആനുകൂല്യം ലഭിച്ചിരുന്ന അഞ്ച് ലക്ഷത്തോളം സ്ത്രീകളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കി. അതേസമയം, 14,000 പുരുഷന്മാർ വ്യാജമായി പദ്ധതിയുടെ ആനുകൂല്യം നേടാൻ ശ്രമിച്ചതും പരിശോധനയിൽ കണ്ടെത്തി. ഇവരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ജില്ലാതല കണക്കുകളിൽ ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയത് ബീഡ് ജില്ലയിലാണ്. ഇവിടെ മാത്രം 28 ലക്ഷം പേരുടെ പേരുകൾ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്.

പട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടതായി പരാതിപ്പെട്ടവരുടെ അപേക്ഷകൾ സർക്കാർ വീണ്ടും പരിശോധിച്ചുവരികയാണ്. പുനഃപരിശോധന പൂർത്തിയായ ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുക. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട് പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. പദ്ധതിക്കായി ചെലവഴിച്ച 3,541 കോടി രൂപ ന്യായീകരിക്കാനാകില്ലെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയ്ക്ക് വലിയ ബാധ്യതയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വനിതാ ക്ഷേമ പദ്ധതികൾക്കായുള്ള സംസ്ഥാന ചെലവ് 2023-24ലെ 261.78 കോടി രൂപയിൽ നിന്ന് 2024-25ൽ 33,554.36 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

Summary: More than 92 lakh women have been removed from Maharashtra’s Majhi Ladki Bahin Yojana after e-KYC verification and eligibility checks. The state government cited incomplete verification, income limits, age criteria, and duplicate benefits, while the CAG has raised concerns over the scheme’s financial burden.

Clickable Info Box