എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്ക്കെതിരെ എൽഡിഎഫും എൻഡിഎയും ഉയർത്തിയ ആക്ഷേപങ്ങൾ വരണാധികാരി തള്ളി. പത്രികയിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും വരുമാനം മറച്ചുവെച്ചെന്നും ആരോപിച്ച് നൽകിയ പരാതികൾ തള്ളിയാണ് സതീശന്റെ പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചത്.(VD Satheesan’s nomination accepted, Obstacles have been removed
സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. കൃത്യമായ വരുമാനം പത്രികയിൽ രേഖപ്പെടുത്തിയില്ല. അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്മേലുള്ള ട്രാഫിക് പിഴകളും കുടിശ്ശികയും മറച്ചുവെച്ചു. കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം പത്രികയിൽ വിശദമാക്കിയില്ല.
വൈകിട്ട് നടന്ന സൂക്ഷ്മപരിശോധനയിൽ വി.ഡി. സതീശന്റെ അഭിഭാഷകർ ആരോപണങ്ങൾക്ക് കൃത്യമായ രേഖാമൂലമുള്ള മറുപടി നൽകി. സതീശൻ നൽകിയ വിശദീകരണങ്ങളും ഹാജരാക്കിയ രേഖകളും നിയമപരമായി തൃപ്തികരമാണെന്ന് വരണാധികാരി വ്യക്തമാക്കി. പത്രിക അംഗീകരിക്കപ്പെട്ടതോടെ പറവൂരിൽ വി.ഡി. സതീശന്റെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകും.

