കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.(Antony Raju approaches High Court in Evidence corruption case)
മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം സെഷൻസ് കോടതി, അദ്ദേഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
ഹൈക്കോടതിയിൽ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിക്കുകയോ വിധി റദ്ദാക്കുകയോ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് രാഷ്ട്രീയ ഭാവിയിൽ മുന്നേറാൻ സാധിക്കുകയുള്ളൂ. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.

