2026 ഫിഫ ലോകകപ്പ് ഗോൾവേട്ടയിൽ പുതിയ ചരിത്രം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നതിന് മുൻപേ തന്നെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമെന്ന റെക്കോർഡ് ഈ പതിപ്പ് സ്വന്തമാക്കി (FIFA 2026 Record Goals). അമേരിക്കയും തുർക്കിയും തമ്മിലുള്ള ഗ്രൂപ്പ് ഡി മത്സരത്തിനിടെ പ്രതിരോധതാരം ഓസ്റ്റൺ ട്രസ്റ്റി നേടിയ ഗോളോടെയാണ് ടൂർണമെന്റിലെ ആകെ ഗോൾ സംഖ്യ 173-ൽ എത്തിയത്. ഇതോടെ 2022 ഖത്തർ ലോകകപ്പിലെ 172 ഗോളുകളെന്ന റെക്കോർഡ് പഴങ്കഥയായി. നിലവിൽ 177 ഗോളുകളാണ് ഈ ലോകകപ്പിൽ പിറന്നത്.
ഖത്തർ ലോകകപ്പിൽ 64 മത്സരങ്ങളിൽ നിന്നാണ് 172 ഗോളുകൾ പിറന്നതെങ്കിൽ, 2026-ൽ വെറും 59 മത്സരങ്ങൾക്കൊണ്ടാണ് ഈ നേട്ടം മറികടന്നത്. ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48-ആയും മത്സരങ്ങളുടെ എണ്ണം 64-ൽ നിന്ന് 104-ആയും വർധിപ്പിച്ചത് ഈ റെക്കോർഡ് വേഗത്തിൽ മറികടക്കാൻ സഹായിച്ചു. ഗോൾവേട്ടയ്ക്കൊപ്പം കാണികളുടെ എണ്ണത്തിലും ലോകകപ്പ് റെക്കോർഡ് സൃഷ്ടിച്ചു. 3.6 ദശലക്ഷത്തിലധികം കാണികളാണ് ഇതിനകം മത്സരങ്ങൾ നേരിൽ കണ്ടത്. 1994-ലെ 3.5 ദശലക്ഷം കാണികളുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും ഈ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്ബോളിന്റെ ആവേശവും ആക്രമണോത്സുകമായ ശൈലിയുമാണ് ഇത്തവണത്തെ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു.
Summary: The 2026 FIFA World Cup has shattered the all-time goal-scoring record, surpassing the 172 goals set in the 2022 Qatar World Cup, even before the group stages concluded. With 177 goals scored by the 59th match, the tournament has displayed exceptional offensive flair, largely boosted by the expansion to 48 teams and 104 matches.

