ലഖ്നൗ: ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് ഭഗവാൻ ശ്രീരാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, വഞ്ചന കാണിച്ച അവരെ ഭഗവാൻ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി (AAP) കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ( Arvind Kejriwal Ayodhya visit). അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും കോടികളുടെ മോഷണവും നടന്നെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അയോധ്യ നേരിട്ട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെയും വിദേശത്തെയും സാധാരണക്കാരായ ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ഗുരുതര ആരോപണമുന്നയിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ വൻ വിവാദങ്ങളെത്തുടർന്ന് അയോധ്യ ക്ഷേത്രത്തിൽ ദിവസേന ലഭിച്ചിരുന്ന സംഭാവന തുക 12-14 ലക്ഷം രൂപയിൽ നിന്ന് വെറും ഒരു ലക്ഷത്തിന് താഴെയായി കുത്തനെ കുറഞ്ഞു. ഇത് ജനങ്ങൾക്ക് നിലവിലെ ക്ഷേത്ര ഭരണത്തിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംഭാവനാ കള്ളന്മാർ’; ജനങ്ങൾ ബഹിഷ്കരിക്കണം
രാമക്ഷേത്രത്തിൽ കൊള്ള നടത്തിയ ആരോപണവിധേയരെ ‘സംഭാവനാ കള്ളൻമാർ’ എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പ്രതികൾക്കെതിരെ കടുത്ത നിയമനടപടി വേണം. നിയമം അതിന്റെ വഴിക്ക് പോകുമെങ്കിലും ഇത്തരം പാപികളെയും അവരെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവരെയും സമൂഹം പരസ്യമായി ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അല്ലാത്തപക്ഷം ആ മഹാപാപത്തിൽ രാജ്യത്തെ ജനങ്ങളും പങ്കാളികളാകേണ്ടി വരും. ഭഗവാൻ രാമൻ തന്നെ ഇവർക്ക് വരും നാളുകളിൽ കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ്.ഐ.ടി അന്വേഷണം കൺകെട്ട് വിദ്യ
നിലവിൽ യോഗി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം വെറും കൺകെട്ട് വിദ്യയാണെന്ന് കെജ്‌രിവാൾ പരിഹസിച്ചു. കേസുമായി ബന്ധപ്പെട്ട് എട്ട് ജൂനിയർ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്തത് വെറും പുകമറയാണ്. യഥാർത്ഥത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച മുതിർന്ന ഉദ്യോഗസ്ഥരെയും ഉന്നത നേതാക്കളെയും സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. താഴെത്തട്ടിലുള്ള ജീവനക്കാരെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ഈ അന്വേഷണത്തിന് യാതൊരു നിയമപരമായ സാധുതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായിരുന്ന ചമ്പത് റായിയുടെ പക്കൽ എന്ത് രഹസ്യമാണുള്ളത് എന്നും, അതുകൊണ്ടാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അദ്ദേഹത്തിന് മുന്നിൽ നിസ്സഹായനാകുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു. ചമ്പത് റായിയെയും ട്രസ്റ്റിനെയും രാഷ്ട്രീയമായി സംരക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദു വിശ്വാസികളെയാണ് അധികൃതർ ക്രൂരമായി വഞ്ചിക്കുന്നതെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
Story Summary: Former Delhi CM Arvind Kejriwal launched a scathing attack on the BJP government over the Ayodhya Ram Temple donation scam during his visit to Ayodhya. He alleged that around ₹200 crore and 200 kg of silver went missing from the temple, and called the ongoing SIT probe a mere cover-up to protect senior officials like Champat Rai.

