പുനെ: ലോഹഗഡ് കോട്ടയിൽ വെച്ച് കാമുകന്റെ സഹായത്തോടെ പ്രതിശ്രുതവധു കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis on Ketan Agrawal Murder). ഉന്നതവിദ്യാഭ്യാസം നേടിയ കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾക്കിടയിൽ ഇത്തരം ക്രൂരവും പ്രതികാരബുദ്ധിയുള്ളതുമായ ചിന്താഗതികൾ എങ്ങനെ ഉടലെടുക്കുന്നു എന്നത് ഗൗരവകരമായ സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറ്റകൃത്യമായി മാത്രം ഇതിനെ കാണാതെ, നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിലും വളർത്തുരീതികളിലും എവിടെയാണ് പിഴച്ചതെന്ന് സമൂഹം ആഴത്തിൽ ചിന്തിക്കേണ്ട സമയമാണിതെന്ന് ഫഡ്‌നാവിസ് ഓർമ്മിപ്പിച്ചു.
കേതന്റെ കുടുംബാംഗങ്ങൾ പുണെയിൽ വെച്ച് മുഖ്യമന്ത്രിയെ നേരിൽ കാണുകയും പ്രതികളായ സിയ ഗോയലിനും ചേതൻ ചൗധരിക്കും വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് താൻ നേരിട്ട് നിരീക്ഷിക്കുമെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. പ്രതികളെ ജൂൺ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം പരസ്പരം പഴിചാരുന്ന നിലപാടാണ് സിയയും ചേതനും സ്വീകരിക്കുന്നത്. വിവാഹത്തിന് മുൻപേ കേതന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും സിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അനിഷ്ടകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Summary: Maharashtra CM Devendra Fadnavis has described the murder of Ketan Agrawal by his fiancée Siya Goyal and her lover Chetan Chaudhary as a “wake-up call” for society. Expressing shock, Fadnavis emphasized the need for a deeper social reflection on why educated youth resort to such destructive and violent behavior. Following a meeting with Ketan’s family, the CM assured them that his government would personally monitor the case to ensure strict justice, including the possibility of the death penalty.

