തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട ‘കായികബല’ സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National Strike is just another Kerala Bandh, says Shashi Tharoor)
ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം തടസ്സപ്പെടുത്തലുകളിൽ നിന്ന് മുന്നോട്ട് പോയപ്പോൾ കേരളം മാത്രം ഇപ്പോഴും പണിമുടക്കിന് മുന്നിൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ്. ഇത് ഒരു വൈരുദ്ധ്യമാണ്. വിയോജിക്കാനുള്ള അവകാശം മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ള അവകാശമല്ല. സ്വന്തം പാർട്ടി ഉൾപ്പെട്ട പണിമുടക്കാണെങ്കിൽ പോലും ഇത്തരം നിർബന്ധിത സമരമുറകളോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്ര യൂണിയൻ പ്രവർത്തനങ്ങൾ മൂലം കേരളത്തിലെ വ്യവസായങ്ങൾ നേരത്തെ തന്നെ ഇല്ലാതായി. പൗരന്മാരെ വീടിനുള്ളിൽ തടവുകാരാക്കുന്ന ഇത്തരം രീതികൾ തുടരുന്നത് കേരളം നിക്ഷേപക സൗഹൃദമല്ലെന്ന സന്ദേശമാണ് നൽകുന്നത്. കായികമായ ഉപരോധങ്ങൾക്ക് പകരം ക്രിയാത്മകമായ വിയോജിപ്പുകൾ രേഖപ്പെടുത്തുന്ന രീതിയിലേക്ക് മലയാളി മാറണമെന്നും ഈ സ്വയം നശീകരണ ശീലം ഉപേക്ഷിക്കണമെന്നും തരൂർ ആഹ്വാനം ചെയ്തു. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണമെന്നും അല്ലാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഉപരോധമാകരുതെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.



