ടോക്യോ: വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഇതിനെത്തുടർന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.(Tsunami warning issued after 7.5 magnitude earthquake in Japan, waves up to 80 cm high)
മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പം നടന്ന് 40 മിനിറ്റുകൾക്കുള്ളിൽ കുജി തുറമുഖത്ത് 80 സെന്റിമീറ്റർ ഉയരത്തിൽ തിരമാലകൾ എത്തിയതായി റിപ്പോർട്ട് ചെയ്തു. തിരമാലകൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ തീരദേശത്തുനിന്നും നദീതീരത്തുനിന്നും മാറി ഉയർന്ന സ്ഥലങ്ങളിൽ അഭയം തേടാൻ അധികൃതർ ആവശ്യപ്പെട്ടു.
ഭൂകമ്പത്തിന് പിന്നാലെ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സെൽ രൂപീകരിച്ചു. ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും നിലവിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള ‘റിംഗ് ഓഫ് ഫയറിലാണ്’ ജപ്പാൻ സ്ഥിതി ചെയ്യുന്നത്.
2011-ൽ 18,500 പേരുടെ ജീവനെടുത്ത 9.0 തീവ്രതയിലുള്ള ഭൂകമ്പത്തിന്റെ ഭീതി ഇന്നും ജപ്പാനെ വിട്ടുമാറിയിട്ടില്ല. 2025 ഡിസംബറിലും 7.5 തീവ്രതയുള്ള ഭൂചലനം ജപ്പാനിലുണ്ടായിരുന്നു. അന്ന് 40-ഓളം പേർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായുണ്ടാകുന്ന ‘മെഗാക്വേക്ക്’ മുന്നറിയിപ്പുകൾ ജപ്പാനിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

