ടെഹ്‌റാൻ: ഇറാനിലെ സൈനിക താവളങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായിരത്തോടടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ ലീഗൽ മെഡിസിൻ ഓർഗനൈസേഷൻ തലവൻ അബ്ബാസ് മസ്ജെദി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കുറഞ്ഞത് 3,375 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.(Over 3,300 people have died in Iran during war)
എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് നാലായിരം പിന്നിട്ടതായാണ് സൂചന. കൊല്ലപ്പെട്ടവരിൽ 2,875 പുരുഷന്മാരും 496 സ്ത്രീകളും ഉൾപ്പെടുന്നു. 18 വയസ്സും അതിൽ താഴെയുമുള്ള 383 കുട്ടികൾ കൊല്ലപ്പെട്ടുവെന്നത് സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
എന്നാൽ കൊല്ലപ്പെട്ടവരിൽ എത്ര പേർ സാധാരണക്കാരാണെന്നോ എത്ര പേർ സൈനികരാണെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിൽ വേർതിരിച്ച് നൽകിയിട്ടില്ല. സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

