ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിൽ നിന്ന് നടത്താനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു (Sheikh Hasina virtual address controversy). ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകി.
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായ ഷെയ്ഖ് ഹസീന, 2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിലാണ് കഴിയുന്നത്. സർക്കാർ പതനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-ന് ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഹസീന വീഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഫോറിന്‍ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹസീനയുടെ മകൻ സജീബ് വാസെദ് ജോയിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
“ഇന്ത്യയുമായുള്ള ബന്ധം ഭാവിയിലേക്ക് നോക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഈ പുരോഗതിയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വിഷയത്തിൽ ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കണം,” ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമ ഒബായിദ് ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ മണ്ണിൽ നിന്ന് ഷെയ്ഖ് ഹസീനയും അവാമി ലീഗ് നേതാക്കളും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിൽ ബംഗ്ലാദേശ് നേരത്തെയും ആശങ്ക അറിയിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി. ഒളിവിൽ കഴിയുന്നവരോ കേസുകളിൽ പ്രതികളായവരോ ഇന്ത്യയിൽ നിന്ന് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കരുതെന്നും അവർ പറഞ്ഞു. ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ധാക്ക ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുവരികയാണ്. 2024-ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ ഹസീനയ്‌ക്കെതിരെ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നത്. എന്നാൽ, തനിക്കെതിരായ വിധികളും ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസീന നേരത്തെ പ്രതികരിച്ചിരുന്നു.
ന്യൂഡൽഹിയിലെ പരിപാടി ഇന്ത്യൻ സർക്കാർ സംഘടിപ്പിക്കുന്നതല്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. എന്നിരുന്നാലും, വിഷയത്തിൽ ആവശ്യമായാൽ നയതന്ത്രതലത്തിൽ ഇന്ത്യയുമായി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ബംഗ്ലാദേശിന്റെ ആശങ്കകളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹസീന അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ സംഘർഷം നിലനിന്നിരുന്നെങ്കിലും, സമീപകാലത്ത് കൂടുതൽ സഹകരണത്തിലൂടെ ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ഹസീനയുടെ വെർച്വൽ പ്രസംഗം പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
Summary: Bangladesh has asked India to clarify its position on former Prime Minister Sheikh Hasina’s planned virtual address from New Delhi. Dhaka warned that political activities by Hasina from Indian territory could affect efforts to improve bilateral relations.


