ടോക്കിയോ: ജപ്പാനിലെ തെക്കൻ പ്രധാന ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. (Japan Earthquake)
ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഒരു കെട്ടിടം തകർന്നതായും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ചുവരികയാണെന്നും മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സർക്കാർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി സുനാമി അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലുള്ളവർ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമമായ എൻഎച്ച്‌കെ ചില തീരപ്രദേശങ്ങളിൽ തിരമാലകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്നും റിപ്പോർട്ട് ചെയ്തു.
കുമാമോട്ടോയ്ക്കു പുറമെ നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയസാക്കി എന്നീ പ്രവിശ്യകളിലും അടിയന്തര ഭൂചലന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ വിവിധ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഭൂചലനത്തെ തുടർന്ന് ജപ്പാനിലെ ആണവനിലയങ്ങളിൽ അസാധാരണ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രധാന ആണവ നിലയങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് “റിംഗ് ഓഫ് ഫയർ” മേഖലയിലുള്ള രാജ്യം ലോകത്തിലെ ഭൂചലനങ്ങളുടെ ഏകദേശം 18 ശതമാനവും അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. 2011-ൽ ഉണ്ടായ 9.0 തീവ്രതയുള്ള ഭൂചലനവും തുടർന്നുണ്ടായ സുനാമിയും ഏകദേശം 18,500 പേരുടെ മരണത്തിനും കാണാതാകലിനും ഇടയാക്കിയിരുന്നു. അതേ ദുരന്തത്തിലാണ് ഫുകുഷിമ ആണവനിലയത്തിലും ഗുരുതര അപകടം സംഭവിച്ചത്. ഇതിനു മുമ്പ് ജൂൺ 25-ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നുവെങ്കിലും വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
Summary: A powerful 7.1-magnitude earthquake struck Japan’s Kumamoto Prefecture on Kyushu island, injuring several people and collapsing at least one building. Authorities issued a tsunami warning and emergency alerts across multiple prefectures, while confirming no abnormalities at nuclear power plants.


