ഏഥൻസ്: കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഗ്രീസിൽ രണ്ട് പേർ മരിച്ചു (Greece firefighting helicopter collision). മരിച്ചവരിൽ ഒരു ഗ്രീക്ക് പൗരനും ഡെൻമാർക്ക് സ്വദേശിയും ഉൾപ്പെടുന്നതായി ഗ്രീക്ക് അഗ്നിശമന സേന അറിയിച്ചു. രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ്, ഗ്രീക്ക് പൗരന്മാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഥൻസിന് വടക്കുപടിഞ്ഞാറായി അറ്റിക്ക മേഖലയിലെ സാത്താ പ്രദേശത്താണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. ശക്തമായ കാറ്റിൽ വ്യാപിച്ച കാട്ടുതീ അണയ്ക്കുന്നതിനിടെയായിരുന്നു അപകടം. ബോയോഷ്യ മേഖലയിൽ ആരംഭിച്ച തീ പിന്നീട് അറ്റിക്കയിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ നൂറിലധികം വീടുകൾ നശിച്ചതായും നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും പോർട്ടോ ജെർമാനോയ്ക്ക് സമീപം പടർന്ന തീ മലനിരകൾ കടന്ന് തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. തീ മെഗാര നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് അഗ്നിശമന സേന പ്രധാനമായും ശ്രമിക്കുന്നത്. പശ്ചിമ അറ്റിക്കയിലെ നിരവധി പ്രദേശങ്ങളിൽ ഒഴിഞ്ഞുപോകാൻ അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ഉൽപ്പാദനത്തിനായി കാറ്റാടി യന്ത്രങ്ങളിൽ നിന്ന് പ്രധാന ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്ന സ്വകാര്യ ശൃംഖലയിലെ വൈദ്യുതി ലൈനുകളിൽ നിന്നുണ്ടായ തീപ്പൊരികളാകാം കാട്ടുതീയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന. സംഭവവുമായി ബന്ധപ്പെട്ട അശ്രദ്ധ ആരോപണത്തിൽ രണ്ട് ഗ്രീക്ക് പൗരന്മാരെ അറസ്റ്റ് ചെയ്തതായും ഒരാൾക്കായി അന്വേഷണം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, വിനോദസഞ്ചാര കേന്ദ്രമായ കെഫലോണിയ ദ്വീപിലും പുതിയ കാട്ടുതീ പടർന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. യൂറോപ്പിൽ ഈ വേനൽക്കാലത്ത് റെക്കോർഡ് ചൂടും മഴക്കുറവും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടുതീ വ്യാപകമായി പടരുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇത്തരം അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ വാർ മേഖലയിൽ കാറ്റിന്റെ ദിശ മാറിയതോടെ വലിയ കാട്ടുതീ വീണ്ടും ദിശമാറി വനമേഖലയിലേക്ക് വ്യാപിച്ചു. ദുര്‍ഘടമായ വനപ്രദേശത്തേക്ക് തീ പടർന്നതോടെ അഗ്നിശമന പ്രവർത്തനം കൂടുതൽ വെല്ലുവിളിയായി. ചരിത്രനഗരമായ കാർക്കസോണിന് സമീപം ഹൈവേയ്ക്ക് അരികിലും മറ്റൊരു തീപിടിത്തമുണ്ടായി. തീപിടിച്ച വാഹനത്തിൽ നിന്നാണ് ഇത് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ഹൈവേ താൽക്കാലികമായി അടച്ചിടുകയും ചെയ്തു.
സ്പെയിനിന്റെ മധ്യപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക നാശം വിതച്ച കാട്ടുതീകളിൽ ഭൂരിഭാഗവും നിയന്ത്രണവിധേയമായെങ്കിലും ചിലയിടങ്ങളിൽ തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. കസെറസ് പ്രവിശ്യയിൽ ഉണ്ടായ വനാഗ്നിയെ തുടർന്ന് ഏകദേശം 800 പേരെ ഒഴിപ്പിച്ചിരുന്നു. പിന്നീട് ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചെങ്കിലും തീ പൂർണമായി അണയാത്തതിനാൽ വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കാട്ടുതീക്കൊപ്പം കടുത്ത വരൾച്ചയും ജലക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഡാന്യൂബ് നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെ തുടർന്ന് ഹംഗറിയിലെ ഏക ആണവനിലയം നാല് പതിറ്റാണ്ടിലേറെയ്ക്ക് ശേഷം ആദ്യമായി പ്രവർത്തനം നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കപ്പൽഗതാഗതം, വിനോദസഞ്ചാരം, ജലവിതരണം എന്നിവയും ബാധിക്കപ്പെട്ടിട്ടുണ്ട്.
Summary: Two people were killed after two firefighting helicopters collided while battling a major wildfire in Greece. Wildfires, drought and extreme heat continue to affect several European countries, while shifting winds have complicated firefighting efforts in France.


