ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. വിഷയത്തിൽ സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അതീവ നിർണ്ണായകമായി.(Women’s Reservation Bill, Opposition says no compromise; voting at 4 pm today)
പുതിയ ബില്ലിന്മേൽ ചർച്ച നടക്കുമ്പോൾ തന്നെ, 2023-ലെ ആദ്യ വനിതാ സംവരണ നിയമം ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ചെയ്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ബില്ല് പരാജയപ്പെടുമെന്ന ആശങ്കയിലാണ് സർക്കാർ ഈ ‘വിചിത്ര’ നീക്കം നടത്തിയതെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നു.
നിലവിലുള്ള 543 സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് മണ്ഡല പുനർനിർണ്ണയവുമായി കൂട്ടിക്കലർത്തുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസും മറ്റ് സഖ്യകക്ഷികളും വ്യക്തമാക്കി. ബില്ലിനെ എതിർക്കുന്നതിലൂടെ പ്രതിപക്ഷം സ്ത്രീ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആരോപിക്കുന്നു.

