കാമറൂൺ; ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾക്കും ആയുധപ്പന്തയത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനത്തിനിടെയാണ് ലോകനേതാക്കളെ മുൾമുനയിൽ നിർത്തുന്ന പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ഇറാൻ-അമേരിക്കൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വാക്പോര് തുടരുന്നതിനിടെയാണ് മാർപാപ്പയുടെ ഈ പ്രസ്താവനകൾ.(It takes only a moment to destroy, Pope Leo XIV criticizes those who pour billions of dollars into wars)
ആരോഗ്യം, വിദ്യാഭ്യാസം, പുനരുദ്ധാരണം എന്നിവയ്ക്കായി പണമില്ലെന്ന് പറയുന്നവർ യുദ്ധങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ഒഴുക്കുകയാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. യുദ്ധപ്രഭുക്കൾ ഒരു കാര്യം ഓർക്കണം; തകർക്കാൻ ഒരു നിമിഷം മതി, എന്നാൽ അത് കെട്ടിപ്പടുക്കാൻ ഒരു ആയുഷ്കാലം പോലും തികഞ്ഞെന്നു വരില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
കാമറൂണിലെ ബമെൻഡ നഗരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുന്നവർ ആ ലാഭം ആയുധങ്ങളിൽ നിക്ഷേപിച്ച് മരണത്തിന്റെയും അസ്ഥിരതയുടെയും വിഷവലയം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടിയെ മാർപാപ്പ നിരന്തരം വിമർശിക്കുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. “നമ്മുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ എന്ന നാഗരികത തന്നെ ഇല്ലാതാകും” എന്ന ട്രംപിന്റെ ഭീഷണിയിൽ മാർപാപ്പ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മാർപാപ്പ വിദേശനയത്തിന്റെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നും കുറ്റകൃത്യങ്ങളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരുന്നു. തന്നെ ഒരു രക്ഷകനായി ചിത്രീകരിക്കുന്ന എഐ ചിത്രവും ട്രംപ് പങ്കുവെച്ചിരുന്നു.

