ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ (TVK) സർക്കാർ അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പോരാട്ടം. 15 ടിവികെ എംഎൽഎമാരുടെ രാജിയിലൂടെ വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം നടന്നു എന്നതാണ് ആരോപണം. സംഭവത്തിൽ, ടിവികെ എംഎൽഎ എൻ. ഇളയരാജയ്ക്ക് 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. (Vijay TVK Government Plot)
കഴിഞ്ഞ 40 ദിവസമായി ഡിഎംകെ തങ്ങളുടെ എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ ശ്രമിക്കുകയാണെന്ന് ടിവികെ ആരോപിച്ചു. ഡിഎംകെയുടെ കള്ളം കൈയോടെ പിടിക്കപ്പെട്ടുവെന്നും, എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ടിവികെ നേതാവ് സിടിആർ നിർമ്മൽ കുമാർ ആരോപിച്ചു. സർക്കാർ അട്ടിമറിക്കാൻ ഡിഎംകെ നടത്തുന്ന നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ ഡിഎംകെയും എഐഎഡിഎംകെയും തള്ളിക്കളഞ്ഞു. വിജയ് സർക്കാർ പരാജയമാണെന്നും, സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ടിവികെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചത്. അതേസമയം, മറ്റ് പാർട്ടികളിലെ എംഎൽഎമാരെ ടിവികെ തന്നെ വിലയ്ക്കുവാങ്ങുന്നുണ്ടെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നവർ ജനക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടിവികെ സർക്കാരിന് പൂർണ്ണ പിന്തുണയുമായി സഖ്യകക്ഷികളായ കോൺഗ്രസും വിസികെയും (VCK) രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കാൻ ഡിഎംകെ എന്തിനാണ് ഭയക്കുന്നതെന്നും, ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് എംപി പ്രവീൺ ചക്രവർത്തി ചോദിച്ചു. ടിവികെ സർക്കാരിന് അടുത്ത അഞ്ച് വർഷത്തേക്കും പൂർണ്ണ പിന്തുണ നൽകുമെന്നും സഖ്യകക്ഷികൾ വ്യക്തമാക്കി.
Summary: Tamil Nadu’s political landscape is in turmoil following allegations of a conspiracy to topple the Vijay-led TVK government through a massive horse-trading plot. An FIR has been filed against Ashok, the brother of DMK MLA Senthil Balaji, for allegedly attempting to bribe a TVK legislator with ₹35 crore to engineer mass defections. While TVK has accused the DMK of attempting to destabilize the government, the opposition parties have dismissed the claims as baseless diversions from the government’s failures.

