ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar joshi neet exam protest). വിദ്യാർത്ഥികളുടെ ആശങ്കകൾ തികച്ചും ന്യായമാണെന്നും അവരെ അടിച്ചമർത്താതെ സഹാനുഭൂതിയോടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു (X) മുരളി മനോഹർ ജോഷിയുടെ ഈ ശ്രദ്ധേയമായ പ്രതികരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർത്ഥികൾ ദിവസങ്ങളായി തലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണെന്ന് അദ്ദേഹം കുറിച്ചു. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഭയവും ആശയക്കുഴപ്പങ്ങളും യാഥാർത്ഥ്യമാണ്. അതിനാൽ അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
സമരക്കാരെ കായികമായി നേരിടുന്ന നടപടിയെയും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ കേവലം ക്രമസമാധാന പ്രശ്‌നമായി കാണരുതെന്നും, ബലപ്രയോഗത്തിലൂടെ ഇതിനെ ഒതുക്കിതീർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തുന്ന ബലപ്രയോഗം ജനങ്ങളെ വികസിത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Summary: Veteran BJP leader Murli Manohar Joshi backed the students protesting against the NEET exam issue in New Delhi, stating that their concerns regarding the examination system are genuine and should be handled with empathy rather than force.


