പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ (Interpol) സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് ഇയാളെ ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി ജിദ്ദയിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മുഹമ്മദ് അലിയെ നയതന്ത്ര നടപടികൾ പൂർത്തിയാക്കി ഡൽഹിയിലെത്തിച്ച ശേഷമാണ് എൻ.ഐ.എ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
2022 ഏപ്രിൽ 16-നാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ ശ്രീനിവാസൻ പാലക്കാട് മേലാമുറിയിലെ സ്വന്തം കടയിൽ വെച്ച് ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിൽ ഗൂഢാലോചന നടത്താനും കൃത്യം ആസൂത്രണം ചെയ്യാനും നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളാണ് മുഹമ്മദ് അലിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
തുടർന്ന് വിദേശത്തേക്ക് കടന്ന ഇയാൾക്കായി എൻ.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഉടൻ തന്നെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കി മേൽനടപടികൾക്കായി കേരളത്തിലേക്ക് കൊണ്ടുവരും.
Story Summary: Former PFI Palakkad district president Muhammad Ali, an absconding accused in the RSS leader Sreenivasan murder case, was detained in Jeddah with the help of Interpol and subsequently arrested by the NIA in New Delhi.


