മഹോബ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നിൽവെച്ചാണ് കൊലപാതകം നടന്നത്. കേസിൽ ഭർത്താവ് ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൻവാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിജ്‌റാരി ഗ്രാമത്തിലാണ് സംഭവം (Uttar Pradesh Pregnant Woman Murder). മരിച്ച മനീഷ (എട്ട് മാസം ഗർഭിണി) മദ്യപാനവും ചൂതാട്ടവും പതിവാക്കിയിരുന്ന ഭർത്താവ് ഹനീഫ് മൻസൂരിയുമായി തർക്കിച്ചതിനെ തുടർന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മദ്യത്തിനും ചൂതാട്ടത്തിനുമായി ഇയാൾ കുടുംബത്തിന്റെ ഭൂരിഭാഗം ഭൂമിയും വിറ്റഴിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച രാത്രി ലഹരിയിൽ വീട്ടിലെത്തിയ മൻസൂരിയെ കൂടുതൽ മദ്യപിക്കുന്നതിൽ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, പ്രകോപിതനായ മൻസൂരി അരിവാൾ ഉപയോഗിച്ച് മനീഷയെ നിരവധി തവണ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവസമയത്ത് ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കൾ വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സംശയം ഒഴിവാക്കാനായി മൻസൂരി തന്നെ പൊലീസിനെ വിളിച്ച് തെറ്റായ കഥ പറയാൻ ശ്രമിച്ചെങ്കിലും, അഞ്ച് വയസ്സുള്ള മകന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മനീഷയുടെ കുടുംബം പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. സംശയരോഗിയായിരുന്ന മൻസൂരി നിസാരകാര്യങ്ങൾക്കുപോലും മനീഷയെ മർദിക്കാറുണ്ടായിരുന്നുവെന്നും, പലതവണ വീട്ടിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും സഹോദരൻ നസീം മൻസൂരി പറഞ്ഞു. കുടുംബം ഇടപെട്ട് ഒത്തുതീർപ്പാക്കിയ ശേഷവും കുട്ടികളുടെ ഭാവി കരുതി മനീഷ ഭർത്താവിനൊപ്പം തുടരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മൻസൂരിയുടെ പിതാവും മകന്റെ നടപടിയെ ശക്തമായി അപലപിച്ചു. നാല് വർഷം മുമ്പ് തന്നെ മകൻ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും, ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്ത മകന് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചുമക്കളെ താൻ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. മനീഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Summary: An eight-month pregnant woman was allegedly hacked to death by her husband in Uttar Pradesh’s Mahoba district. Their five-year-old son’s eyewitness testimony helped police arrest the accused, who was allegedly addicted to alcohol and gambling.


