ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിവാദത്തെയും മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെയും തുടർന്നുള്ള പ്രതിഷേധങ്ങളിൽ ഒന്നാം വാരം പൂർണ്ണമായി തടസ്സപ്പെട്ട പാർലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള കർശന വ്യവസ്ഥകളടങ്ങിയ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ, 2026’ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.(Parliament Monsoon Session Resumes Anti Paper Leak Bill In Lok Sabha Opposition Notices)
പേഴ്‌സണൽ, പൊതു പരാതി പരിഹാര മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ അവതരിപ്പിക്കുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും.
അതേസമയം, ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജ് ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകി. ജൂലൈ 20-ന് സൻസദ് ചലോ മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാസേന അമിതമായി ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ഹൈബി ഈഡൻ, മാണിക്കം ടാഗോർ, വിജി വസന്ത്, ടി.ആർ. ബാലു തുടങ്ങിയ കോൺഗ്രസ്, ഡി.എം.കെ എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
നീറ്റ് ക്രമക്കേടുകളിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം.പി പി. സന്തോഷ് കുമാറും, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ എം.പി തിരുച്ചി ശിവയും രാജ്യസഭയിൽ ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പുതിയ കൂറുമാറ്റ നിരോധന നിയമത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മനീഷ് തിവാരിയും ലോക്‌സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
Story Summary
Following a week-long deadlock over the NEET paper leak row and former Education Minister Dharmendra Pradhan’s resignation, Parliament resumes with the Anti-Paper Leak Amendment Bill 2026 on Lok Sabha’s agenda. Opposition MPs have filed adjournment notices in both Houses over police action against student protesters during the recent Jantar Mantar march.


